Sorry, you need to enable JavaScript to visit this website.

സൗദി കയറ്റുമതിയുടെ നാലിലൊന്നും ചൈനയിലേക്കും ജപ്പാനിലേക്കും

റിയാദ്- കഴിഞ്ഞ വർഷം സൗദി അറേബ്യ നടത്തിയ കയറ്റുമതിയുടെ നാലിലൊന്നും ചൈനയിലേക്കും ജപ്പാനിലേക്കുമായിരുന്നെന്ന് കണക്കുകൾ. ആകെ കയറ്റുമതിയുടെ 27.7 ശതമാനം ഇരു രാജ്യങ്ങളിലേക്കുമായിരുന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ ആകെ 657.55 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഇതിൽ 182.3 ബില്യൺ റിയാലിന്റെ കയറ്റുമതി ചൈനയിലേക്കും ജപ്പാനിലേക്കുമായിരുന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ചൈനയിലേക്കും ജപ്പാനിലേക്കുമുള്ള സൗദി കയറ്റുമതി 35 ശതമാനം തോതിൽ കുറഞ്ഞു. കൊറോണ വ്യാപനം പ്രതികൂലമായി ബാധിച്ചതിനാൽ എണ്ണവില ഇടിഞ്ഞതിന്റെ ഫലമായി എണ്ണ കയറ്റുമതി മൂല്യം കുറഞ്ഞതും ലോക്ഡൗൺ മൂലം ആഗോള വ്യാപരം കുറഞ്ഞതുമാണ് കയറ്റുമതിയെ ബാധിച്ചത്. 
2019 ൽ ആകെ കയറ്റുമതിയുടെ 28.5 ശതമാനം ചൈനയിലേക്കും ജപ്പാനിലേക്കുമായിരുന്നു. കഴിഞ്ഞ വർഷം ഇത് 27.7 ശതമാനമായി കുറഞ്ഞു. 2016 ൽ ഇരു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ആകെ കയറ്റുമതിയുടെ 22.1 ശതമാനമായിരുന്നു. 


കഴിഞ്ഞ കൊല്ലം ചൈന സൗദിയിൽ നിന്ന് 119.9 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. സൗദിയുടെ ആകെ കയറ്റുമതിയുടെ 18.2 ശതമാനം ചൈനയിലേക്കായിരുന്നു. 2019 ൽ ഇത് 18.3 ശതമാനമായിരുന്നു. 2019 ൽ ചൈനയിലേക്ക് 179.6 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. 2020 ൽ ജപ്പാൻ സൗദിയിൽ നിന്ന് 62.4 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. സൗദിയുടെ ആകെ കയറ്റുമതിയുടെ 9.5 ശതമാനം ജപ്പാനിലേക്കായിരുന്നു. 2019 ൽ ഇത് 10.2 ശതമാനമായിരുന്നു. ആ വർഷം ജപ്പാൻ സൗദിയിൽ നിന്ന് 100.1 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. 


കഴിഞ്ഞ വർഷം സൗദി അറേബ്യ ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ച രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ആകെ കയറ്റുമതിയുടെ 9.3 ശതമാനം ഇന്ത്യയിലേക്കായിരുന്നു. കഴിഞ്ഞ വർഷം കൊറോണ വൈറസ് പരിശോധന നടത്തുന്നതിനുള്ള ഏറ്റവും വലിയ കരാറുകളിൽ ഒന്ന് സൗദി അറേബ്യ ചൈനയുമായി ഒപ്പുവെച്ചിരുന്നു. 90 ലക്ഷം പരിശോധനകൾ നടത്തുന്നതിന് 99.5 കോടി റിയാലിനാണ് കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ ആകെ കയറ്റുമതി 33 ശതമാനം തോതിൽ കുറഞ്ഞിരുന്നു. 2019 ൽ കയറ്റുമതി 981.3 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 323.7 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

Tags

Latest News