ദമാം - വ്യാപാര സ്ഥാപനത്തിനു മുന്നിൽ വെച്ച് വിദേശിയെ കാറിടിച്ച് തെറിപ്പിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ട സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് ലെഫ്. മുഹമ്മദ് അൽശഹ്‌രി അറിയിച്ചു. അപകട ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഊർജിതമായ അന്വേഷണത്തിലൂടെ വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 30 കാരനായ സൗദി യുവാവാണ് പിടിയിലായത്. പ്രദേശത്തെ വീടിനു മുന്നിൽ നിന്ന് കവർന്ന കാറിലാണ് അപകട സമയത്ത് പ്രതി സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്ഥാപനത്തിൽ വെച്ച് കാറിന്റെ ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിച്ച പ്രതി ഇതിന്റെ പണം നൽകാതെ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ, നാൽപതു വയസ് പ്രായമുള്ള അറബ് വംശജനെ ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദേശിയുടെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു.