കോഴിക്കോട്- ഗുജറാത്തിലെ സുറത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ 2001 ൽ പോലീസ് ചുമത്തിയ രാജ്യദ്രോഹ കുറ്റവും യു.എ.പി.എയും പിൻവലിച്ച് കോടതി എല്ലാവരെയും നിരപരാധികളെന്ന് പ്രഖ്യാപിച്ച് വെറുതെ വിട്ടിരിക്കുകയാണ്. 124 പേർക്കെതിരെ ഒരു തെളിവുമില്ലാതെയാണ് യു.എ.പി.എ ചാർത്തിയതെന്ന് കോടതിയുടെ നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഇരകൾ ആവശ്യപ്പെട്ടത് പ്രകാരമുള്ള നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദ ചാപ്പ കുത്തി അന്യായമായി വിചാരണാ കേസുകളിൽ കുടുക്കി കാലങ്ങളായി തടവിൽ കഴിഞ്ഞുകൊണ്ടിരിക്കുന്ന മുസ്‌ലിം യുവാക്കളുണ്ട്. പൗരത്വ പ്രക്ഷോഭം, ദൽഹി വംശഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടും സമാനമായ ഭരണകൂട നടപടികൾ വർധിച്ചുകൊണ്ടരിക്കുകയുമാണ്. അത്‌കൊണ്ട് സൂറത്ത് സിമി കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇത്തരം കേസുകൾ കൂടി പിൻവലിക്കാനും നഷ്ടപരിഹാരം നൽകാനും വലിയ തോതിലുള്ള സാമൂഹിക സമ്മർദവും പ്രക്ഷോഭവും ഉണ്ടാകണമെന്ന് നഹാസ് മാള കൂട്ടിച്ചേർത്തു.