കണ്ണൂർ- സി.പി.എം നേതാവ് പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പദവി രാജിവച്ച എൻ. ധീരജ് കുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയിൽ പ്രവർത്തിച്ചെന്ന കാരണമാണ് പുറത്താക്കലിലേക്ക് നയിച്ചത്.
2014ൽ കണ്ണൂർ അമ്പാടിമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ ധീരജ് കുമാറിന്റെ നേതൃത്വത്തിലാണ് സി.പി.എമ്മിൽ ചേർന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ഇവരെ പാർട്ടിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചു. പിന്നിട് അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെട്ട ഈ സംഘത്തിന്റെ നേതൃത്വം ധീരജിനായിരുന്നു. ജയരാജന്റെ അടുത്ത അനുയായിരുന്ന ധീരജ് സമൂഹമാധ്യമങ്ങളിൽ ജയരാജനു വേണ്ടി നിരന്തരം വാദിച്ചു. എൽ.ഡി.എഫ് അമ്പാടിമുക്ക് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്നു ധീരജ്. പള്ളിക്കുന്ന് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെതിരെയുള്ള നടപടി ജില്ലാ കമ്മിറ്റി തന്നെ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.