ചാവക്കാട് - പ്രവാസിയുടെ ഭാര്യയായ യുവതിയും മകളും തൂങ്ങിമരിച്ച നിലയിൽ. ബ്ലാങ്ങാട് ചക്കാണ്ടത്ത് ഷണ്മുഖന്റെ മകൾ ജിഷ (24), ഒന്നര വയസ്സുകാരിയായ മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്.
ഭർത്താവ് പേരകം സ്വദേശി അരുൺ ലാൽ ഒന്നര മാസം മുമ്പാണ് ഗൾഫിലേക്ക് തിരിച്ചു പോയത്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം.
പേരകത്തുള്ള ഭർത്താവിന്റെ വീട്ടിലേക്ക് നാളെ പോകാനിരിക്കെയാണ് ആത്മഹത്യ. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് ദുരന്തം അരങ്ങേറിയത്. ലോട്ടറി കച്ചവടക്കാരനായ ഷണ്മുഖൻ പുറത്തേക്കിറങ്ങുമ്പോൾ കവിളിൽ മുത്തം നൽകിയ ദേവാംഗനയെ കൺമഷി ഇടാനെന്നു പറഞ്ഞു ജിഷ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. കാരണം വ്യക്തമല്ല.
തഹസിൽദാർ വി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് ജയഭാരതി സഹോദരങ്ങൾ: ഷിജിത്ത്, ജനീഷ.