Sorry, you need to enable JavaScript to visit this website.

പുരോഗമന കലാസാഹിത്യ സംഘം നേതാവിനെതിരെ മീ ടൂ ആരോപണം

തിരുവനന്തപുരം- കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ബുക് മാർകിന്റെ സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറയിയുമായ ഗോകുലേന്ദ്രനെതിരെ യുവതിയുടെ മീ ടൂ ആരോപണം. നാലു ദിവസം മുമ്പ് ഉന്നയിച്ച ആരോപണത്തിൽ ഇതേവരെയായിട്ടും സർക്കാർ തല ഔദ്യോഗിക നടപടികൾ സ്വീകരിച്ചിട്ടില്ല. വിദ്യാമോൾ പ്രമാടമാണ് ഗോകുലേന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ആരോപണം. പ്രായപൂർത്തിയാകാത്ത സമയത്ത് കവിത അവതരിപ്പിക്കാൻ പുകസ പരിപാടികളിൽ പങ്കെടുത്തപ്പോൾ മോശം അനുഭവമുണ്ടായെന്ന് വിദ്യാമോൾ വ്യക്തമാക്കി.
ഫെയ്്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ എഴുതിയ ശേഷം ഏറ്റവും കൂടുതൽ

വെട്ടിക്കളഞ്ഞിട്ടുള്ള കുറിപ്പുകൾ #metoo ആണ്. സ്വയം പേറുന്ന trauma യെക്കാൾ ഏറെ ചുറ്റുമുള്ള മനുഷ്യരെ താങ്ങാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്. ഓരോ മനുഷ്യരുടെയും അനുഭവങ്ങൾ വായിക്കുമ്പോൾ വല്ലാതെ trigger ചെയ്യാറുണ്ട് ഓർമ്മകൾ. പിന്നെ കുറച്ച് ദിവസം എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് ഭയന്നിരിക്കാറുണ്ട്. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും എനിക്കതിനെ അതിജീവിക്കാൻ കഴിയില്ല. ആണിടങ്ങളും അധികാരവും തമ്മിൽ അവിശുദ്ധ ബന്ധമുള്ള ലോകത്ത് എന്റെ ശബ്ദം എത്ര നേർത്ത് പോകും എന്നത് ഞാനെത്രമാത്രം ഒറ്റപ്പെടുമെന്നുള്ളത് അതിലുമുപരി ഒരു predator എത്രത്തോളം ന്യായീകരിക്കപ്പെടുമെന്നുള്ളത് എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ആൺ പ്രിവിലേജിനപ്പുറം അധികാരം കൂടെ ഉള്ള ആളുകളോട് മത്സരിക്കുമ്പോൾ സ്വയം തീയിലെക്കെറിയുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ ഇടങ്ങളെ തിരിച്ചെടുത്ത ശേഷം മാത്രം എനിക്കൊരു പേരുണ്ടായ ശേഷം എന്റെ ശബ്ദം കേൾക്കാൻ ആളുണ്ടായ ശേഷം മാത്രം പറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചിരുന്നു.

ഒന്നുമാകാതെ പോകുമ്പോൾ ഞാൻ അതിന്റെ കാരണം ഓർത്ത് കരയാറുണ്ട്.

2008 ലാണ് എന്റെ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. എനിക്കന്ന് 14 വയസ്സ്. ലൈബ്രറി കൗൺസിലിന്റെയും പു ക സ യുടെയും സാഹിത്യ അക്കാഡമിയുടെയും എല്ലാം ക്യാമ്പുകളിൽ സജീവമായി പങ്കെടുത്തിരുന്ന സമയം. പ്രത്യേകം ഒരു രാഷ്ട്രീയത്തിനോടും ചായ്‌വുകൾ ഉണ്ടായിരുന്നില്ല. ക്യാമ്പുകളിൽ സ്‌ഥിരം വരുന്ന ചേച്ചിമാരും ചേട്ടന്മാരും..... ഓരോ ക്യാമ്പിനും വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു... കവിത ചൊല്ലാൻ രണ്ട് വാക്ക് സംസാരിക്കാൻ... സ്വതവേ അന്തർമുഖയാണെങ്കിലും ഞാൻ അതൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്റെ എഴുത്തിനെ ഇഷ്ടപ്പെട്ടിരുന്ന എന്നെ അകമഴിഞ്ഞ് പ്രൊഹത്സാഹിപ്പിച്ചിരുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. പക്ഷേ നിങ്ങൾക്കിടയിൽ കള്ളനാണയങ്ങളും ഉണ്ട്. തുറന്ന് പറഞ്ഞാൽ നിങ്ങളോരോരുത്തരും അയാളെ സപ്പോർട്ട് ചെയ്ത് വരുമായിരിക്കും. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ടവരുമുണ്ടാകും. പക്ഷേ ഒരു predator നെ pedophile നെ സപ്പോർട്ട് ചെയ്യുന്ന ഏതൊരാളെയും എനിക്ക് ആ നിലവാരത്തിൽ കുറച്ച് കാണാൻ കഴിയില്ല.

വളരെ പെട്ടെന്നാണ് ഞാൻ വേദികളിൽ നിന്നും മാറി നിന്നത്. പലരും അതിന് പല വ്യാഘ്യങ്ങളുമായി വന്നു. ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് കൊണ്ട് ഒന്നുമായില്ല എന്ന് പറഞ്ഞു. നിനക്ക് അഹങ്കാരം ആണെന്ന് പറഞ്ഞു. നിന്റെ കഴിവുകളെ നീ പാഴാക്കുകയാണ് എന്ന് പറഞ്ഞു. പക്ഷേ ഒരു കൊച്ചു കുട്ടി എന്തുകൊണ്ട് വേദികളെ ഭയക്കുന്നുവെന്ന് നിങ്ങളൊരിക്കലും ചോദിച്ചിരുന്നില്ല. ചുറ്റുമുള്ളവർ കുത്ത് വാക്കുകൾ കൊണ്ട് നോവിക്കുമ്പോഴും അതിലും വലിയ വേദനയിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞാൻ.

എനിക്കാ മനുഷ്യന്റെ പേര് പറയുമ്പോഴോ അയാളുടെ മുഖം കാണുമ്പോഴോ ഓർക്കുമ്പോഴോ ഒക്കെ അറപ്പാണ് അതിനേക്കാളുപരി ഞാൻ panic ആകാറുണ്ട്. ഒന്നും ചെയ്യാനാവാതെ തളർന്നു പോകാറുണ്ട്.

ഞാൻ പറയുന്നത് എ ഗോകുലേന്ദ്രനെ പറ്റിയാണ്. പുകസ യുടെ ഭാരവാഹിയായിരുന്ന ബുക്‌മാർക് ന്റെ ഭാരവാഹി ആയിട്ടുള്ള നിങ്ങളുടെ ഇടയിൽ പുരോഗമനം പറഞ്ഞു നടക്കുന്ന, നിങ്ങൾക്കേവർക്കും പരിചിതനായ ആ വൃത്തികെട്ട മനുഷ്യനെ പറ്റിയാണ്.

അച്ഛൻ മരിച്ചതിനു ശേഷമുള്ള സമയമാണ് എനിക്കിയാളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അമ്പലപ്പുഴയിൽ വെച്ച് നടന്ന ക്യാമ്പിൽ ഞാൻ എന്റെ ഒരു സുഹൃത്തുമായാണ് വന്നത്. അമ്മയും അനിയത്തിയും ഞങ്ങളെ കൊണ്ടാക്കി. അന്ന് കൈയിൽ ഫോൺ ഇല്ലാത്ത സമയമാണ്. അതു കൊണ്ട് തിരിച്ചു പോരാൻ സമയം അമ്മ വരുമോ എന്ന് ഉറപ്പില്ലാതെ നിൽക്കുകയാണ് ഞങ്ങൾ. ഞങ്ങൾ പോകുന്ന വണ്ടിയിൽ സ്‌ഥലമുണ്ട് നീ വന്നോളൂ പക്ഷേ നിന്റെ ഫ്രണ്ട് വണ്ടി കയറി വന്നോളൂമെന്നു പറഞ്ഞു. ഞങ്ങൾ ഒരുമിച്ചാണ് വന്നത് അത് കൊണ്ട് ഞങ്ങൾ ഒരുമിച്ചേ പോകൂ എന്ന് ഞാൻ പറഞ്ഞു. അന്ന് മുതൽ എനിക്കായാളെ പേടിയാണ് സ്നേഹമോ വാത്സല്യമോ ഒക്കെ ആക്കി തോളിൽ കൈയിടുന്ന അയാളെ ഞാൻ ഭയക്കാൻ തുടങ്ങി. അയാളുടെ ഇടപെടലിൽ പേടിക്കാനുണ്ട് എന്ന് ഞാൻ മനസിലാക്കി. അതിന് മറ്റ് രണ്ട് കാരണം കൂടി ഉണ്ടായിരുന്നു ഒന്ന് മറ്റൊരു ക്യാമ്പിൽ വെച്ച് എനിക്ക് രണ്ട് പ്രിയപ്പെട്ട ചേച്ചിമാർ ഇയാളെ പറ്റി അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു ഞാൻ വന്നപ്പോൾ അവർ സംസാരം നിർത്തിയിരുന്നു. എങ്കിലും ഇയാളെ പറ്റിയാണ് സംസാരം എന്ന് എനിക്ക് മനസിലായി. കുട്ടിയാണെങ്കിലും എനിക്കൂഹിക്കാമായിരുന്നു. മറ്റൊന്ന് ഒരു യാത്രയിൽ എന്റെ അടുത്താണ് ഇയാളിരുന്നത് കൈ അധികമായി എന്റെ ശരീരത്തിലേക്ക് ആയുന്നത് പോലെ എനിക്കാനുഭവപ്പെട്ടു. എല്ലാവരും തിങ്ങിയാനണിരുന്നത് എങ്കിലും മറ്റൊരാളുടെ ശരീരത്തിലേക്ക് കൈ വീഴുന്നതിൽ ഒരു സങ്കോചവും ഇല്ലാതെ ആണ് അയാളിരുന്നത്. കൈയിലിരുന്ന ഫയൽ കൊണ്ട് ഞാൻ അയാളെ തടുത്തു. മറ്റൊരു അവസരത്തിൽ ഒരു കവിത ചൊല്ലിയപ്പോൾ " വിലപ്പെട്ടതെല്ലാം കവർന്നിട്ടും അവരെന്റെ ഹൃദയത്തെ ഉപേക്ഷിച്ചു " എന്നൊരു വരിയുണ്ടായിരുന്നു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടോ എന്നയാൾ ചോദിച്ചു. അന്ന് എനിക്കതിന്റെ അർഥം മനസിലായിരുന്നില്ല.

പിന്നീട് പുസ്തക മേള നടക്കുന്ന സമയം... ആ സംഭവത്തിന്‌ ശേഷം എനിക്ക് നല്ല ഭയമുണ്ടായിരുന്നു. എങ്കിലും എനിക്ക് പിതൃ തുല്യനായ ഭദ്രൻ സർനെ കാണാൻ ഞാൻ വന്നു. അന്നിയാൾ എന്റെ അടുത്ത് വന്ന് സാറ ജോസഫി നെ പറ്റി പറയാൻ തുടങ്ങി. സ്ത്രീ ശരീരങ്ങളെ പറ്റി സ്ത്രീകൾ എഴുതാൻ മടിക്കുന്നു എന്നും മുല എന്നെഴുതാൻ സ്ത്രീകൾക്ക് മടിയാണെന്നും. സെക്സ് ഒരു പാപമല്ല കുഞ്ഞായിരുന്നപ്പോൾ ഇയാൾ ഒരു കന്യസ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അതിലൊന്നും ഒരു ആസ്വഭാവികത ഇല്ലായെന്നും പറഞ്ഞു. ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് എന്റെ അടുത്ത് വന്നു ശബ്ദം താഴ്ത്തിയാണ് ഇയാൾ ഇത് പറഞ്ഞത്. എന്റെ കണ്ണെത്തുന്ന ദൂരത്തു എല്ലാവരുമുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാനായില്ല എനിക്ക് കരച്ചിൽ വന്നു. ആരോടും പറയാൻ ധൈര്യമുണ്ടായിരുന്നില്ല. നാണക്കേടും ഭയവും ആയിരുന്നു. ഞാൻ തുറന്ന് പറഞ്ഞിരുന്നെങ്കിൽ കൂടി ആരും എന്നെ സപ്പോർട്ട് ചെയ്യില്ല എന്ന് ഞാൻ ഭയന്നു. അത് ഭയമായിട്ടല്ല ഒരു വിശ്വാസമായി ഇപ്പോഴുമുണ്ട്. പിന്നീട് ഞാൻ പല ക്യാമ്പുകളിലും പോകാതെയായി. എല്ലാവരും അഹങ്കാരം ആണെന്ന് പറഞ്ഞു. അങ്ങനെ ഒരിക്കൽ കൂടെ എനിക്കിയാളുടെ അടുത്ത് പോകേണ്ടി വന്നു. ഇയാളുടെ പുസ്തക കടയിൽ. ഉൽഘാടനം മുതൽ ഇയാൾ ക്ഷണിക്കുകയാണ്. പക്ഷേ ഭയം കാരണം ഞാൻ മാറി നിന്നു. ഒടുവിൽ എല്ലാവരും എന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടു . ആരോടും തുറന്ന് പറയാൻ നാണക്കേട് കാരണം കഴിഞ്ഞില്ല. ഒറ്റയ്ക്ക് പോകാൻ പേടിയായതിനാൽ ഞാൻ അനിയത്തിയെയും കൂട്ടിയാണ് പോയത്. അന്നും ഇയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു നിന്റെ അനിയത്തി ഇവിടെ ഉണ്ടായി പോയി അല്ലെങ്കിൽ നിനക്കിവിടുത്തെ സെക്സ് റിലേറ്റഡ് പുസ്തകങ്ങൾ ഞാൻ തന്ന് വിടാമായിരുന്നു എന്ന് പറഞ്ഞു. ഞാൻ തിടുക്കം കൂട്ടി അനിയത്തിയേം കൊണ്ട് പൊന്നു. അന്ന് ഞാനൊരുപാട് കരഞ്ഞു. ആരെങ്കിലും എന്നെ മനസിലാക്കുമൊന്ന് ഭയന്ന്. എങ്ങനെ പറയുമെന്ന് അറിയാതെ. ആരെങ്കിലും വിശ്വസിക്കുമോ എന്നറിയാതെ. പിന്നീട് ആരൊക്കെ നിർബന്ധിച്ചിട്ടും ഞാൻ പൊതു വേദികളിൽ ഒഴിവാക്കി. അച്യുതൻ നായർ സർ പല തവണ അമ്മയുടെ ഓഫീസിൽ കയറിയിറങ്ങി പ്രോഗ്രാം നോട്ടീസ് കൊടുത്തു. എന്റെ പേരു വെച്ചു നോട്ടീസടിച്ച ഒരു പരിപാടിക്കും ഞാൻ പോകാതെയായി. എല്ലാവരും എന്നെ ശപിച്ചു. വയ്യാതിരുന്നിട്ടും അച്യുതൻ സർ പല തവണ എന്നെ വിളിക്കാൻ വന്നു. ഞാൻ പോയില്ല. നീയല്ലേ കവിതകൾ എഴുതിയിരുന്നത് എന്ന് പലരും ചോദിച്ചു തുടങ്ങി. എന്റെ പേരുകൾ മാഞ്ഞു തുടങ്ങി. വല്ലപ്പോഴും കണ്ടുമുട്ടിയാൽ പരിചയക്കാർ പുച്ഛിച്ചു മറയുന്നത് പതിവായി.

എനിക്കെന്റെ സ്പേസ് നഷ്ടമായി. അച്ഛൻ കീമോയ്ക്ക് വച്ചിരുന്ന പണമെടുത്താണ് പുസ്തകം പബ്ലിഷ് ചെയ്തത്, നീ അച്ഛനെ മറക്കുവാണോ എന്ന് അമ്മ ചോദിച്ചു. ഞാൻ എന്നെയും എന്റെ എഴുത്തിനെയും വെറുത്തു പോയി. ഞാൻ എഴുതാതെയായി. അതിനെക്കളെല്ലാം എന്നെ അസ്വസ്ഥതപ്പെടുത്തിയത് ആ ഓർമ്മകൾ ആണ്. ആരോ പതിയിരുന്നു സംസാരിക്കുന്ന പോലെ. ആള്‍ക്കൂട്ടങ്ങളിൽ ബസ് സ്റ്റാൻഡിൽ ഒക്കെ ഇയാളെ കാണുമോ എന്ന് ഞാൻ ഭയന്ന്. പുറം ലോകം ഏറെക്കുറെ പൂർണമായും ഞാൻ ഉപേക്ഷിച്ചു. എനിക്ക് ചുറ്റും ഭയം മാത്രം. എനിക്ക് ചുറ്റുമുള്ള ഓരോ ആണുങ്ങളെയും ഞാൻ പേടിച്ചു തുടങ്ങി. അറപ്പ് തോന്നി തുടങ്ങി. ഇതൊക്കെ ഓരോ ദിവസവും കൂടി വന്നു.

പിജി അവസാന വർഷം ഞാൻ ഒരിക്കൽ കൂടി പ്രോഗ്രാം പങ്കെടുക്കാൻ തീരുമാനിച്ചു. പുകസയുടെ തിരുവല്ല ക്യാമ്പ്, 2016. അന്ന് ഞാൻ എന്റെ ഈ അനുഭവമാണ് എഴുതിയത്. അവിടെ ചെന്ന് കവിത ചൊല്ലി ഇയാളുടെ മുഖത്തൊരു അടിയും കൊടുത്ത് പോരണമെന്നുണ്ടായിരുന്നു. പക്ഷേ ഓരോ ദിവസവും പേടി കൂടി വന്നു. ഞാൻ കവിത എഴുതുന്ന ഓരോരുത്തരെയും വിളിച്ചു. ആരും വന്നില്ല. ഞാൻ പേടിച്ചിരിക്കുന്നത് എന്തിനാണെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. എന്റെ സ്പേസ് കളയരുതെന്ന് എന്നോട് തന്നെ പറഞ്ഞു. ഒടുവിൽ തനിയെ ചെന്നു, കവിത ചൊല്ലി. പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ പോയപ്പോൾ അയാള്‍ എന്റെ അടുത്ത് വന്നു അറിയാമോ എന്ന് ചോദിച്ചു. എന്റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ തിരിഞ്ഞു നിന്നു. ഞാൻ കരയുകയായിരുന്നു.

അതിന് ശേഷം വഴിയിൽ വെച്ച് വേദികളിൽ വെച്ച് ഇയാളെ കാണുമ്പോൾ ഞാൻ ഇറങ്ങി പോകും. ( അതിന് ശേഷം ഇത്ര വർഷങ്ങൾക്കിടയിൽ 4-5 പൊതു പരിപാടികൾക്കെ ഞാൻ പോയിട്ടുള്ളു ) പിന്നെ മുറിയടച്ചു വീട്ടിലിരിക്കും കുറച്ച് ദിവസം. പ്രണയിക്കാൻ പോലും പേടി ആയിരുന്നു. എല്ലവരിലും ഞാൻ അങ്ങനൊരാളെ കണ്ടു.

കുറച്ച് അധിക നേരം ആരെങ്കിലും സംസാരിച്ചാൽ എനിക്ക് പേടിയാണ്. മോശമായിട്ട് ഇടപെടുമോ എന്ന്. ആരെങ്കിലും വയലൻസ് നേരിട്ട് എന്നറിഞ്ഞാൽ ഞാൻ എല്ലാമുപേക്ഷിച്ചു മുറിയടച്ചിരിക്കും ഇപ്പോഴും. Panic ആയി പേടിച്ചു. പേടികൾ ഓരോ ദിവസവും കൂടി വന്നു. അത്തരം വാർത്തകൾ കേൾക്കുമ്പോൾ ഞാൻ മുഴു ഭ്രാന്തി ആകാറുണ്ട്. മിഥുനോട് പോലും ദേഷ്യപ്പെടും നീയും ഇങ്ങനെയാണെന്നു പറയും. പിന്നീടെപ്പോഴേലും ബോധം വരുമ്പോൾ ഇരുന്ന് കരയും. നിനക്കിത്ര പേടിയാണോ ഫെമിനിച്ചി എന്ന് ചോദിച്ചു വരാൻ ഒരുപാട് പേരുണ്ട്. പേടിയാണ് ഞാൻ എന്റെ trauma യിൽ നിന്ന് ഇത് വരെ മുക്തയായിട്ടില്ല. ഈ സംഭവം നടക്കുമ്പോൾ ഞാൻ ഒരു minor ആയിരുന്നു. I was literally a child.

ഇയാളെ കൊല്ലണമെന്ന് തോന്നിയിട്ടിട്ടുണ്ട്. പത്രങ്ങളിൽ ഇയാളുടെ മരണ വാർത്ത തപ്പിയിട്ടുണ്ട്. പിന്നീട് ഇയാൾ എനിക്ക് നഷ്ടപ്പെടുത്തിയത് എന്തെല്ലാമാണെന്ന് ചിന്തിച്ചു. എന്റെ എഴുത്ത്, എന്റെ ഇടം, എന്റെ മനുഷ്യർ, എന്റെ വിശ്വാസം, ആത്മവിശ്വാസം എല്ലാം. പിന്നീട് ഇയാൾക്ക് മുന്നിൽ ജയിക്കണമെന്നായി നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കണമെന്നായി. ഒന്നിനും ആവാതെ വരുമ്പോൾ ഞാൻ കരഞ്ഞു. വാശിയോടെ ഇടക്കൊക്കെ കവിത ചൊല്ലിയിട്ടു. പക്ഷേ ഒന്നുമായില്ല. തുറന്നു പറയാതെ എനിക്ക് ശ്വാസം മുട്ടുന്നുണ്ടാരുന്നു. മറ്റുള്ളവർ വീട്ടുകാരോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുമോ ഇത് കേട്ട് അമ്മയ്ക്ക് അസുഖം വരുമോ എന്നൊക്കെ ഞാൻ പേടിച്ചു. ഇപ്പോഴും പേടികളാണ്. എന്നോട് മാത്രമല്ല മറ്റ് പലരോടും ഇയാൾ മോശമായി ഇടപെട്ടിട്ടുണ്ട്. എന്തിന് ഒരു ചേച്ചിയുടെ അമ്മയോട് പോലും. Verbal ആയിക്കോട്ടെ physical ആയിക്കോട്ടെ ഒരു വയലൻസ് നേരിടേണ്ടി വരുന്നവർക്ക് അത് അതിജീവിക്കുക എളുപ്പമല്ല.

Fb യിൽ ഞാൻ നല്ല കൂട്ടായൊരാൾ ആരതി ആണ്. Trauma യെ പറ്റി panic അറ്റാക്കിനെ പറ്റി ഏറെ നേരം പറഞ്ഞിരിക്കുമ്പോൾ എനിക്ക് എന്നെ തന്നെ അവളിൽ കാണാൻ കഴിയാറുണ്ട്. ചുറ്റും ഇങ്ങനെ വാർത്ത വായിക്കുമ്പോൾ തകർന്ന് പോകുന്ന പെണ്ണുങ്ങളെ എനിക്ക് മനസിലാകും. ഒരു predator ന് കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ ഭയം തോന്നുന്ന, panic ആകുന്ന നിങ്ങളെ എനിക്ക് മനസിലാകും.

ഇത്ര നാളും എന്ത് കൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇപ്പോഴാണ് എനിക്കതിനു പറ്റുന്നത്. Emotionally capable ആയത് കൊണ്ടല്ല താങ്ങി നിർത്താൻ കുറച്ച് മനുഷ്യർ ഉറപ്പായും കാണും എന്ന് വിശ്വാസമുള്ളത് കൊണ്ടാണ്. ഒറ്റയ്ക്കല്ല നീയെന്നു പറയാൻ ആരെങ്കിലും ഉള്ളത് കൊണ്ടാണ്.

Nb: ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് എഴുതുന്നത്. ഓരോ എഴുത്ത് വായിച്ചിട്ടും വീട്ടിൽ പോയി ചോദിക്കുന്ന എല്ലാവരും ഇത്തവണ എന്നെയും വീട്ടുകാരെയും ഒഴിവാക്കണം. ഇനിയാരെയും ഒന്നിനെയും താങ്ങാൻ വയ്യ

വിദ്യമോൾ പ്രമാടം

Latest News