റിയാദ്- കഴിഞ്ഞ കൊല്ലം 1,246 ബിനാമി ബിസിനസ് കേസുകൾ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
നിരവധി ബിനാമി കേസുകളിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരെ കോടതികൾ ശിക്ഷിച്ചു. ബിനാമി ബിസിനസ് കേസുകൾ പ്രാഥമികാന്വേഷണം പൂർത്തിയാക്കി വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് പതിവ്.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം അടുത്തിടെ മന്ത്രിസഭ പാസാക്കിയിരുന്നു. ബിനാമി കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷത്തിനകം ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
ബിനാമി കേസ് പ്രതികളായ വിദേശികളെ ശിക്ഷ പൂർത്തിയാക്കുകയും നിയമാനുസൃത ഫീസുകളും നികുതികളും ഈടാക്കുകയും ചെയ്ത ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ബിനാമി സ്ഥാപനം അടച്ചുപൂട്ടുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും.
ബിനാമി ബിസിനസ് കേസിൽ ശിക്ഷിക്കപ്പെടുന്ന സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. സ്വന്തം പേരിലല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് നിയമം വിലക്കുന്നു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറാനും നിയമം അനുവദിക്കുന്നു. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയും 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന് പരാതികൾ നൽകാവുന്നതാണ്.