കാസർകോട്- യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ ഉൾപ്പെടെ സർക്കാരിന്റെ നാല് പദ്ധതികൾ നിർത്തലാക്കുമെന്ന യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ അഭിപ്രായം തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നവംബർ 12 ന് കാസർകോട് എത്തിയപ്പോൾ ആണ് ഹസൻ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ ഹസൻ എടുത്ത നിലപാട് കാരണംതദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടുവെന്ന തിരിച്ചറിവിൽ നിന്നാണ്ലൈഫ് മിഷന് അനുകൂലമായ മുല്ലപ്പള്ളിയുടെ നിലപാട് മാറ്റമെന്നാണ്വിലയിരുത്തുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹസനെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഹസന്റെയും ചെന്നിത്തലയുടെയും നിലപാടുകളെ പരസ്യമായാണ് മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കാസർകോട് ഡി.സി.സി യോഗത്തിൽ സംബന്ധിക്കാൻ എത്തിയ മുല്ലപ്പള്ളി ഇന്നലെ രാവിലെമാധ്യമങ്ങളോട് സംസാരിക്കവെയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും വീട് വെച്ചുകൊടുക്കുമെന്ന് പ്രസ്താവിച്ചത്. 2.46 ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്ത പദ്ധതി ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം ഭൂരഹിതരായ സാധാരണ ജനങ്ങളെ യു ഡി എഫിന് എതിരാക്കി എന്നാണ് കോൺഗ്രസ് നേതൃത്വം സമ്മതിക്കുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കാൻ എൽ.ഡി.എഫ് രംഗത്തുവന്നുകഴിഞ്ഞു.ലൈഫ് മിഷൻ പദ്ധതി യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടില്ലെന്നാണ്മുല്ലപ്പള്ളി പറഞ്ഞത്.
അഴിമതി വിമുക്തമായ ലൈഫ് മിഷൻ പദ്ധതിയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. വീടില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരെ സഹായിക്കാൻ യു.ഡി.എഫ് മുന്നോട്ടുവരും. പദ്ധതി സുതാര്യമായി നടപ്പിലാക്കുകയും ചെയ്യും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാതരം ക്രമക്കേടുകളും പുറത്തുകൊണ്ടുവരികയും ഉത്തരവാദികളെ ശിക്ഷിക്കുകയും വേണമെന്നുംമുല്ലപ്പള്ളി പറഞ്ഞു.പുതിയ കക്ഷികളെ ഉൾപ്പെടുത്തി യു.ഡി.എഫിനെ വിപുലീകരിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന്, എൻ.സി.പിയിലെ ഒരു വിഭാഗവും പി.സി ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗവും യു.ഡി.എഫിൽ ചേരുമെന്ന പ്രചാരണത്തോട് മുല്ലപ്പള്ളി പ്രതികരിച്ചു.പി.സി ജോർജ് തന്നെ സമീപിച്ചിട്ടില്ല. എൻ.സി.പി ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയാണുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ തത്ക്കാലം യു.ഡി.എഫിൽ മുന്നണി വിപുലീകരണം സംബന്ധിച്ച് ചർച്ച നടത്തേണ്ട കാര്യമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഇനി ശ്രദ്ധ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർഥികളിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.