ജിദ്ദ - മാഫിയ സംഘങ്ങളെ വെല്ലുവിധം സ്വർണക്കടത്ത്, ലൈഫ് മിഷൻ, ബന്ധു നിയമനം, മാർക്ക് ദാനം, ബ്ലൂവെറി ഡിസ്റ്റിലറി തുടങ്ങി അഴിമതിയും കൊള്ളയും സ്വജന പക്ഷപാതവും നടത്തി കേരള ജനതയുടെ മുന്നിൽ പ്രതിക്കൂട്ടിലായ സംസ്ഥാന സർക്കാർ ജനശ്രദ്ധ തിരിച്ചു വിടാൻ പ്രതിപക്ഷ നേതാക്കളെ ഇല്ലാ കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ വൈരം തീർക്കുന്നതിന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ മുന്നണിയെ വിജയിപ്പിച്ച് കേരള സമൂഹം മറുപടി നൽകുമെന്ന് ജിദ്ദ യു.ഡി.എഫ് നേതൃയോഗം അഭിപ്രായപ്പെട്ടു.
കോവിഡ് ലോക്ഡൗൺ കാലത്ത് ജോലിയും കൂലിയുമില്ലാതെ ബന്ധുക്കളുടെ അടുത്തെത്താൻ പ്രയാസപ്പെട്ട രോഗികളും ഗർഭിണികളുമായ പ്രവാസികളെ പലകുറി അപ്രായോഗിക കരിനിയമങ്ങളുമായി സ്വീകരിക്കാൻ തയ്യാറാവാതെയും, പ്രവാസികൾ രോഗവാഹകരാണെന്ന ഭീതി പരത്തി നാട്ടുകാരുടെയും അയൽക്കാരുടെയും വെറുപ്പിനും അക്രമങ്ങൾക്കും വിധേയരാക്കപ്പെടാൻ ഇടയാക്കിയവരുമാണ് ഇടതുമുന്നണി സർക്കാർ.
പ്രവാസികളെ ഇത്രയേറെ ദ്രോഹിച്ച ഒരു സർക്കാരില്ല. പഞ്ചായത്തുകളുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയും, മോഡി സർക്കാരിന്റെ വർഗീയ ധ്രുവീകരണ നയങ്ങൾക്ക് രഹസ്യ പിന്തുണ നൽകി പോലീസ് രാജ് നടപ്പാക്കിയുമായിരുന്നു ഭരണം. വിമർശകരെ പാർട്ടി ക്വട്ടേഷൻ നൽകി ഇല്ലായ്മ ചെയ്തും സർക്കാർ ഖജനാവ് പാർട്ടി സംഘങ്ങൾക്കും പ്രവർത്തകർക്കും വേണ്ടി കൊള്ളയടിക്കാൻ തുറന്നിട്ടുകൊടുത്തും ചരിത്രത്തിലിന്നേവരെ കേരളം കണ്ടിട്ടില്ലാത്ത വിധം ഒരു സംസ്ഥാനത്തെ അടിമുടി നശിപ്പിച്ച പിണറായി സർക്കാരിനെതിരെ വിധിയെഴുതാൻ ഓരോ പ്രവാസിയും തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ടുകൾ വിനിയോഗിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന് യോഗം അഭ്യർഥിച്ചു.
പാർട്ടി ഗ്രാമങ്ങളിൽ ഇതര രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തി പത്രിക കൊടുക്കുന്നതിൽ നിന്ന് പിൻവലിപ്പിച്ചു തെരഞ്ഞെടുപ്പ് നടക്കാതെ അധികാരം പിടിച്ചെടുത്തും കോവിഡിന്റെ മറവിൽ ആശാ വർക്കർമാരെ ഉപയോഗിച്ചും, കോവിഡ് രോഗികൾക്ക് ഉദ്യോഗസ്ഥ തലത്തിൽ പോസ്റ്റൽ വോട്ടുകൾ പ്രഖ്യാപിച്ചും തെരഞ്ഞെടുപ്പിൽ കൃതിമങ്ങൾ നടത്താൻ എല്ലാ ഭരണ സംവിധാനങ്ങളെയും അനുകൂലമാക്കി മാറ്റാനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കുതന്ത്രങ്ങളെ ഓരോ വോട്ടറും തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സയ്യിദ് ശിഹാബ് തങ്ങളോടൊപ്പം കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിന് അടിത്തറപാകുന്നതിൽ വലിയ സംഭവനകളർപ്പിച്ച അന്തരിച്ച കോൺഗ്രസ് സീനിയർ നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി ആരംഭിച്ച യോഗം ജിദ്ദ ഒ.ഐ. സി.സി പ്രസിഡണ്ട് കെ.ടി.എ മുനീർ നിയന്ത്രിച്ചു. കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി. സെക്രട്ടറിമാരായ സാക്കിർ ഹുസ്സൈൻ എടവണ്ണ, മാമ്മദു പൊന്നാനി, ഗ്ലോബൽ ഒ.ഐ.സി.സി അംഗം അലി തേക്കുതോട്, ഭാരവാഹികളായ ഫസലുള്ള പോരൂർ, ഉസ്മാൻ കുണ്ടുകാവിൽ, സമീർഷാ നദ്‌വി, നൗഷി കണ്ണൂർ, ബഷീർ പരുത്തിക്കുന്നൻ, കുഞ്ഞിമുഹമ്മദ് കോടശേരി, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ, സി.സി. കരീം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, എ.കെ. ബാവ, നാഷണൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ. അബ്ദുൽ റഹ്മാൻ, മജീദ് പുകയൂർ, സൗത്ത് സോൺ കെഎംസിസി പ്രസിഡണ്ട് നസീർ വാവക്കുഞ്ഞു, ജില്ലാ കെഎംസിസി നേതാക്കളായ സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, ഹസ്സൻ ബാബു നഹ്ദി, ജലാൽ തേഞ്ഞിപ്പലം, നാസർ കാടാമ്പുഴ, അഷ്‌റഫ് വി.വി (മലപ്പുറം), ടി.കെ അബ്ദുൽ റഹ്മാൻ, ഇബ്രാഹിം കൊല്ലി (കോഴിക്കോട്), ഹസ്സൻ ബത്തേരി (കാസർകോട്), എം.സി.എ കാദർ (കണ്ണൂർ), സകീർ ഹുസൈൻ, സകീർ നാലകത്ത്, മുഹമ്മദ് അലി കാഞ്ഞീരപ്പുഴ, ഹബീബുള്ള പട്ടാമ്പി, ഹുസ്സൈൻ കരിങ്കറ (പാലക്കാട്) തുടങ്ങിയവർ പങ്കെടുത്തു. വിവിധ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് അവലോകന ചർച്ച നടത്തി. പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കി പോൾ ചെയ്യുന്നതിന് ജില്ലാ മണ്ഡലം പഞ്ചായത്ത് തലത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അരിമ്പ്ര അബൂബക്കർ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.