കണ്ണൂർ- കണ്ണൂരിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന വീടില്ലാത്ത അസം സ്വദേശിനിയായ സ്ഥാനാർത്ഥിക്ക് വീട് വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി എം.പി. കണ്ണൂരിലെ ഇരിട്ടി നഗരസഭയിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുൻമി ഗൊഗോയിക്കാണ് വീട് നിർമിച്ചു നൽകുക. സ്വന്തമായി വീടില്ലാത്ത മുൻമിയും കുടുംബവും ഒറ്റമുറി വാടക വീട്ടിലാണ് കഴിയുന്നത് എന്ന് അറിഞ്ഞതോടെയാണ് സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.
ഇരിട്ടി നഗരസഭയിലെ വികാസ് നഗർ വാർഡിലാണ് അസം സ്വദേശി മുൻമി ഗൊഗോയ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ഏഴ് വർഷം മുൻപ് ഇരിട്ടി പയഞ്ചേരി സ്വദേശി ഷാജിയെ വിവാഹം കഴിച്ചതോടെയാണ് അസം ലക്കിൻപൂർ ബോഗിനടി സ്വദേശിയായ മുൻമി കേരളത്തിലെത്തിയത്.
ഊവാപ്പള്ളിയിലെ ഒറ്റമുറി വാടക വീട്ടിലാണ് മുൻമിയും ഷാജിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട സുരേഷ് ഗോപി വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾ ഇക്കാര്യം മുൻമിയെ നേരിട്ടെത്തി അറിയിച്ചു. പുതിയ വീട് ലഭിക്കുമെന്നറിഞ്ഞതോടെ മുൻമിക്ക് നിറഞ്ഞ സന്തോഷം. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് മുൻമിയും ഷാജിയും വിവാഹിതരായത്. കേരളത്തിലെത്തിയ ശേഷം ഭർത്താവിനൊപ്പം രാഷട്രീയത്തിൽ സജീവമായ മുൻമി ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.