തുറൈഫ് - ദന്ത സംരക്ഷണ ബോധവൽക്കരണത്തിനും കുട്ടികളുടെ ദന്ത ചികിത്സക്കായും തുറൈഫിൽ മൊബൈൽ ദന്ത ക്ലിനിക്ക് ആരംഭിച്ചു. തുറൈഫിൽ നിന്നുള്ള സൗദി വനിതയായ ദന്ത ഡോകടർ ഡോ.മുന റുവൈലിയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നത്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ദന്ത സംരക്ഷണം ലക്ഷ്യം വെച്ചാണ് പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസം വൈകുന്നേരം സേവനം ലഭ്യമാക്കുന്നുണ്ട്. കുട്ടികളും കുടുംബങ്ങളും ഉള്ള പാർക്കുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചു കൊണ്ടാണ് ചികിത്സ ലഭ്യമാക്കുന്നത്. മൊബൈൽ ദന്ത ക്ലിനിക്കിൽ കൂടുതലായി എത്തുന്ന കുട്ടികളുടെയും പല്ലുകൾ ക്ഷയിച്ചു ദ്രവിച്ചു കേടുവന്നും പോട് വന്നവയുമാണ്. ധാരാളം പേരാണ് ചികിത്സക്കായി എത്തുന്നത്. കൂടുതൽ ചികിത്സയോ തുടർ ചികിത്സയോ ആവശ്യമുള്ളവരോട് താൻ ജോലി ചെയ്യുന്ന സർക്കാർ ഡിസ്‌പെൻസറിയിലേക്ക് റഫർ ചെയ്യുകയും അവിടെ ചികിത്സ നൽകുകയും ചെയ്യുകയാണ്. ഈ പദ്ധതി ആവിഷ്‌കരിച്ചതും ഡോ.മുന തന്നെയാണ്. പദ്ധതി തന്റെ മനസ്സിൽ രൂപം കൊണ്ടപ്പോൾ വടക്കൻ പ്രവിശ്യ ആരോഗ്യ വിഭാഗത്തിനു പദ്ധതി സമർപ്പിക്കുകയും അവർ പരിശോധിച്ച് അംഗീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഡോക്ടറും നഴ്‌സും ദന്ത രോഗികളെ ചികിത്സിക്കുവാൻ പൂർണ സജ്ജീകരണവും സൗകര്യവുമുള്ള വാഹനവും അനുവദിക്കപ്പെടുകയായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ദന്ത സംരക്ഷണ രീതികളെ കുറിച്ചും ബോധവൽക്കരണവും നടത്തുന്നുണ്ട്.