മലപ്പുറം- കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് പാണക്കാട്ടെത്തി മുസ്്‌ലിം ലീഗ് നേതാക്കളെ കണ്ടു. പാണക്കാട് കുടുംബത്തിന്റെ ആശിർവാദവും അനുഗ്രഹവും മുസ്ലിം ലീഗിന്റെ പിന്തുണയും തേടിയാണ് എം.പി ജോസഫ് ഐ.എ.എസ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ഹൈദരലി ശിഹാബ് തങ്ങൾക്ക് പുറമെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ പി.അബ്ദുൽഹമീദ്, മഞ്ഞളാംകുഴി അലി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കെ.എം.മാണി ജീവിതത്തിലെ പല സുപ്രധാന തീരുമാനങ്ങളും പാണക്കാട് കുടുംബത്തിന്റെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിം ലീഗ് നേതാക്കളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമാണ് എടുത്തിരുന്നതെന്ന് ജോസഫ് പറഞ്ഞു. പല തീരുമാനങ്ങളും പ്രഖ്യാപിച്ചിരുന്നതും പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹം വാങ്ങിയായിരുന്നു. ആ പാരമ്പര്യം തുടരാൻ ആഗ്രഹിക്കുന്നതിനാലാണ് പാണക്കാട്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന്റെ വിജയത്തിനായി മുന്നണിയിലെ എല്ലാ പാർട്ടികളും ഒന്നായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ചർച്ചയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് വിവരം.