പയ്യന്നൂര്‍- അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് യുവാവ് ജെസിബി ഉപയോഗിച്ച് കട തകര്‍ത്തു. മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. പ്രതിയും സമീപവാസിയുമായ പ്ലാക്കുഴിയില്‍ ആല്‍ബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഒമ്പതു വര്‍ഷമായി സോജി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തുന്ന കെട്ടിടമാണ് തകര്‍ത്തത്.
ചീട്ടുകളിക്കും മദ്യവില്‍പനക്കും ഉപയോഗിക്കുന്ന കെട്ടിടം ജനങ്ങള്‍ക്ക് ശല്യമായതിനാല്‍ പൊളിച്ചു കളയുന്നുവെന്ന പറഞ്ഞുകൊണ്ട് യുവാവ് ജെസിബിയില്‍ കയറി കെട്ടിടം തകര്‍ത്തത്. പലതവണ പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു.
എന്നാല്‍ സോജി അഞ്ച് വിവാഹാലോചനകള്‍ മുടക്കിയെന്ന് ആല്‍ബിന്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. യുവാവിന്റെ പേരില്‍ കേസെടുത്തതായും ജെസിബി കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. വ്യാപാര സ്ഥാപനം തകര്‍ത്ത യുവാവിന്റെ നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു.
അയ്യപ്പനും കോശിയും സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. സിനിമയില്‍ കോശിയോടുള്ള അരിശം മൂത്ത് കുട്ടമണിയുടെ കെട്ടിടം അയ്യപ്പന്‍ നായര്‍ ജെസിബി ഉപയോഗിച്ചാണ് തകര്‍ക്കുന്നത്.