കാസർകോട്- മൂന്ന്പതിറ്റാണ്ടുകാലമായി മായമില്ലാത്തപച്ചക്കറികൾ തന്റെ തോട്ടത്തിൽ വിളയിക്കുന്നപാത്തിക്കരയിലെ കെ.പി. ഡോളി എന്ന വീട്ടമ്മയ്ക്ക്മികച്ച വനിതാ പച്ചക്കറി കർഷകയ്ക്കുള്ള പുരസ്‌ക്കാരം. ബളാൽ പഞ്ചയാത്തിലെമലഞ്ചെരുവിലെ ആറേക്കർ ഭൂമിയിൽ ഡോളി നട്ടുനനച്ചു വളർത്തിയ 30 വർഷത്തെ തന്റെ കഠിനാധ്വാനത്തിനാണ്ഇവർക്ക് കാർഷിക വികസനക്ഷേമ വകുപ്പിന്റെ പുരസ്‌കാരത്തിന് അർഹമാക്കിയത്.മഴമറ കൃഷി രീതികളാണ് ഡോളിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഡോളിക്ക് 28 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഇവരുടെ ഭർത്താവ് ജോസഫ് മരിച്ചത്.ഇതോടെ മാനസികമായും തളർന്നു. മൂന്ന് മക്കളെ പോറ്റി വളർത്തുവാനും ദുഃഖത്തിൽ നിന്നും കരകയറുവാനും ഡോളി കണ്ടെത്തിയ മാർഗം കൃഷിയായിരുന്നു. ഇന്ന് പാത്തിക്കരയിലെ ഡോളിയുടെ കൃഷിയിടത്തിൽ ഇല്ലാത്ത വിളവുകൾ ഒന്നും തന്നെയില്ല.തെങ്ങും, കവുങ്ങും, കുരുമുളകും, റബ്ബറും, വാഴയും തുടങ്ങി മിക്ക കൃഷികളും ഇവിടെയുണ്ട്.
ഇടവിളയായി നെൽ കൃഷിയുമുണ്ട്. കൂടാതെ പയർ, തക്കാളി, ഞരമ്പൻ, പടവലം, വെണ്ട, മത്തൻ, വഴുതന തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത മഞ്ഞുകാല വിളകളായ കോളിഫഌവർ, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും ഡോളിയുടെ കൃഷി ഭൂമിയിൽ വിളയുന്നു.നാല് പശുക്കൾ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഡോളി വിളകൾക്ക് ഉപയോഗിക്കുന്നത്.
തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും എന്നുവേണ്ട കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും പരസഹായം ഇല്ലാതെ സ്വന്തമായാണ് ഡോളി ചെയ്യുന്നത്.വീടിന്റെ മട്ടുപ്പാവിലും വീടുവളപ്പിലും പ്ലാസ്റ്റിക് ടെന്റിനുള്ളിൽ നടത്തുന്ന മഴമറ കൃഷി രീതിയിലൂടെയാണ് ഡോളി മഴക്കാലത്ത് പച്ചക്കറി കൃഷിവിളയിക്കുന്നത്.ആറു വർഷമായി തെങ്ങിന്റെ ഇടവിള കൃഷിയായി കരനെൽ കൃഷിയും ഡോളി ചെയ്യുന്നു. 20 കിലോഗ്രാം നെൽവിത്ത് വിതച്ചാൽ 80 കിലോയോളം വിളവ് ലഭിക്കുമെന്ന് ഡോളി പറയുന്നു.അടുക്കള മാലിന്യങ്ങൾ സംസ്‌കരിക്കാൻ വീട്ടുവളപ്പിൽ റിംഗ് കമ്പോസ്റ്റുകളും കുഴികളും സ്ഥാപിച്ചിട്ടുണ്ട്.ഡോളിയുടെ മായമില്ലാത്ത പച്ചക്കറികൾ വെള്ളരിക്കുണ്ടിലെ ഇക്കോ ഷോപ്പിലും ആഴ്ച ചന്തയിലുമാണ് വിറ്റഴിക്കുന്നത്. കൃഷിയറിവുകൾ സമൂഹത്തിലേക്ക് പങ്കുവയ്ക്കാൻ ഡോളി പച്ചക്കറി എന്നപേരിൽ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
പുരസ്‌കാരം നേടിയ ഡോളിയെ ബളാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. പ്രസിഡന്റ് എം. രാധാമണി പഞ്ചായത്തിന്റെ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ. തുടങ്ങിയവർ പങ്കെടുത്തു.