വെല്ലിംഗ്ടൺ- ന്യൂസിലൻഡിൽ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേനും ലേബർ പാർട്ടിയും. പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനുശേഷമുള്ള ന്യൂസിലൻഡിലെ ആദ്യ ഏകക്ഷി സർക്കാർ അധികാരത്തിലേറിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വോട്ടെണ്ണൽ പൂർത്തിയാകാറായപ്പോൾ ജെസിന്ത ആർഡേനിന്റെ ലേബർ പാർട്ടിക്ക 49 ശതമാനം വോട്ടുകൾ ലഭിച്ചു. പ്രതിപക്ഷ പാർട്ടിയായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ട് ലഭിച്ചു. പാർലമെന്റിൽ തനിച്ച് ഭൂരിപക്ഷം ലേബർ പാർട്ടിക്ക് കിട്ടുമെന്നാണ് സൂചന. 50 വർഷത്തിനിടെ ലേബർ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടുന്നത് ഇതാദ്യമാണെന്ന് ആർഡേൻ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഏകകക്ഷി സർക്കാരിനെയാകും ജസീന്ത ആർഡേൻ നയിക്കുക.