റാസൽഖൈമ- ചികിത്സാപിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് 500,000 ദിർഹം നഷ്ടപരിഹാരത്തുക വിധിച്ച് റാസൽഖൈമ സിവിൽ കോടതി. മരണത്തിനുത്തരവാദികളായ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റും സ്വകാര്യ ആശുപത്രിയുമാണ് പിഴത്തുക നൽകേണ്ടതെന്നും കോടതി വിധിയിലുണ്ട്.
പ്രമേഹം കൂടുതലായതിനാലാണ് ഗർഭിണിയായ യുവതി പതിവായി ചികിത്സക്കെത്തിയിരുന്ന സ്വകാര്യ ഹോസ്പിറ്റലിൽ അവസാനമായി പരിശോധനക്കെത്തിയത്. എന്നാൽ വിദഗ്ധ പരിശോധനക്കായി ഒരു എൻഡോക്രൈനോളജിസ്റ്റിലേക്ക് റഫർ ചെയ്യാതെ ഗൈനക്കോളജിസ്റ്റ് കേസ് ഗുരുതരമല്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിധിക്കുകയായിരുന്നു. തുടർന്ന്, കടുത്ത തലവേദനയും കാലുകളിൽ വീക്കവും അനുഭവപ്പെട്ട യുവതി പ്രമേഹം മൂർഛിച്ച് ഗുരുതരാവസ്ഥയിലായി. അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ യുവതി രണ്ട് മാസത്തിന് ശേഷം പ്രസവിച്ചു. എന്നാൽ ഗർഭസ്ഥശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ചികിത്സയിലെ പാളിച്ചയാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവൻ അപഹരിച്ചതെന്ന് വിശദമാക്കി ദമ്പതികൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റിന്റെ നിരുത്തരവാദപരമായ സമീപനമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിച്ചു. രക്തത്തിൽ ഗ്ലൂക്കോസ് നില കൂടിയ ഉടനെ യുവതിയെ ചികിത്സക്ക് വിധേയാക്കണമായിരുന്നുവെന്നും രോഗത്തെ നിസ്സാരമായി കണ്ടത് തീർത്തും കുറ്റകരമാണെന്നുമാണ് കോടതിയും നിരീക്ഷിച്ചത്. തുടർന്നാണ് ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ ആശുപത്രി അധികൃതരോട് കോടതി ഉത്തരവിട്ടത്.