കോട്ടയം- മുണ്ടക്കയത്തിന് സമീപം കൊക്കയാർ പഞ്ചായത്തിലെ വെമ്പാല ടോപ്പിൽ മണ്ണിടിച്ചിൽ. കൂറ്റൻ പാറ നിലംപൊത്തി. താഴെയുള്ള ഏക്കറുകണക്കിന് സ്ഥലത്ത് നാശനഷ്ടം സംഭവിച്ചു.
വിനോദ സഞ്ചാര കേന്ദ്രമായ മുക്കുളം വെമ്പാല ടോപ്പിലായിരുന്നു സംഭവം. വലിയ ശബ്ദത്തോടെയാണ് പാറയിടിഞ്ഞത്്. വൻ ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. പടിഞ്ഞാറെ പീടികയിൽ ഷൈൻ മാത്യു, വെട്ടിക്കൽ ജോർജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ പുരയിടത്തിൽ നാശനഷ്ടമുണ്ടായി.
മേഖലയിൽ ആൾ താമസമില്ലാത്തതിനാലാണ് ദുരന്തം വഴിമാറിയത്. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റർ താഴെവരെ എത്തി. പ്രദേശത്ത്് കനത്ത മൂടൽമഞ്ഞാണ്്.
അതേ സമയം മഴ കുറഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഇറങ്ങി. കുമരകം, അയ്മനം പഞ്ചായത്തുകളിലെ ഗതാഗതം പുനഃസ്ഥാപിച്ചു. മീനച്ചിലാറ്റിലെയും മൂവാറ്റുപുഴയാറിലെയും ജല നിരപ്പ് താണു.
അതിനിടെ കനത്ത മഴയിൽ ജില്ലയിലെ കാർഷിക മേഖല നേരിട്ടത് കനത്ത നാശനഷ്ടം. പത്തു ദിവസത്തിനുള്ളിൽ 6411 ഹെക്ടറിലെ 74.79 കോടി രൂപയുടെ കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലിയിരുത്തൽ. 14,308 കർഷകരുടെ വിവിധയിനം കൃഷികൾ വെള്ളത്തിലായി. 2849 ഹെക്ടറിലെ നെൽകൃഷി നശിച്ചതുവഴി 4557 കർഷർക്ക് 42.73 കോടി രൂപയൂടെ നഷ്ടമാണ് നേരിട്ടത്.
കപ്പ-10918 ഹെക്ടർ, കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ-2.75 ലക്ഷം, തൈകൾ ഉൾപ്പെടെയുള്ള തെങ്ങുകൾ-2171, ജാതി-2526, റബർ-7800, കമുക്-516, കുരുമുളക് കൊടികൾ-827, കാപ്പിച്ചെടികൾ-118, കൊക്കോ-54, ഗ്രാമ്പു-140, പച്ചക്കറികൾ-127 ഹെക്ടർ, ഇഞ്ചി-10 ഹെക്ടർ, കിഴങ്ങ് വിളകൾ-36 ഹെക്ടർ, മഞ്ഞൾ-ആറ് ഹെക്ടർ എന്നിങ്ങനെയാണ് വിവിധ കൃഷികൾക്കുണ്ടായ നാശനഷ്ടം.