കൊല്‍ക്കത്ത- ദല്‍ഹിയില്‍നിന്ന് പശ്ചിമ ബംഗാളില്‍ മടങ്ങി എത്തിയ അമ്മയ്ക്കും മകനും വീട്ടിലേക്കു പോകുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് ശ്മശാനത്തില്‍.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ വരെയാണ് കോവിഡ് ഭീതിയില്‍ നാട്ടുകാര്‍ തടഞ്ഞത്.
മൊഹുവ മുഖര്‍ജിയും മകന്‍ രോഹിത്തും വെള്ളിയാഴ്ചയാണ് രാജധാനി എക്‌സ്പ്രസ് ദല്‍ഹിയില്‍നിന്ന് മടങ്ങിയത്.
ഏതാനും വര്‍ഷം മുമ്പ് വിധവയായ മൊഹുവ ജ്വല്ലറി ബിസിനസ്സ് നടത്തുന്ന മകനോടൊപ്പം ദല്‍ഹിയിലാണ് താമസം. പകര്‍ച്ചവ്യാധി കാരണം അവരുടെ ബിസിനസ് മോശമായതിനാലാണ് അമ്മയും മകനും അച്ഛന്റെ ജന്മസ്ഥലമായ രാജ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന രഘുദേബ്പൂര്‍-ഡക്ബംഗ്ലോയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
സ്ഥലത്തെത്തിയപ്പോള്‍ ദല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയതിനാല്‍ കൊറോണ വൈറസ് ബാധിതരായിരിക്കാമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ തടഞ്ഞത്.
പ്രാദേശിക പഞ്ചായത്ത് അംഗവുമായി സംസാരിച്ചതായും നാട്ടിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അറിയിച്ചിരുന്നതായും മൊഹുവ പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട മൊഹുവയും മകനോടൊപ്പം അച്ഛന് മറ്റൊരു വീടുള്ള പാഞ്ചാല പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ സഹാപൂരിലെത്തി. ഇവിടേയും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വാക്കു തര്‍ക്കമായി.
ഒടുവില്‍, മൊഹുവയും മകനും മൊഹുവയുടെ അച്ഛനോടും സഹോദരനുമൊടുമൊപ്പം അടുത്തുള്ള ബസുദേബ്പൂര്‍ അഗുന്‍ഖലി ശ്മശാനത്തിലേക്ക് പോകുകയായിരുന്നു. മോശം കാലാവസ്ഥ കാരണം ദഹിപ്പിക്കാത്ത മൃതദേഹങ്ങള്‍ സൂക്ഷിച്ച മുറിയിലാണ് ഇവര്‍ രാത്രി കഴിച്ചുകൂട്ടിയത്.
ശനിയാഴ്ച രാവിലെ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയാണ് കുടുംബത്തെ രഘുദേബ്പൂര്‍ ഡക്ബംഗ്ലോ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.
വീട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞതോടെ നെടുവീര്‍പ്പിട്ട മൊഹുവ മുഖര്‍ജിയോടും മകനോടും 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയാന്‍ ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടു.