തൃശൂർ - സ്വർണ കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചിരിക്കുന്നതിനു പിറകിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ.പി.സിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ ടി.എൻ. പ്രതാപൻ എം.പി ആരോപിച്ചു.
ആഭ്യന്തര വിജിലൻസ് വകുപ്പുകൾ ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. കേരളത്തിനകത്ത് ആരെന്ത് ചലനം നടത്തിയാലും ആഭ്യന്തര വിജിലൻസിന് അറിയുവാൻ കഴിയും.
അതിനുള്ള ആധുനിക ഭരണ സാങ്കേതിക സംവിധാനങ്ങൾ പോലീസ് വകുപ്പിനുണ്ട്. ഒപ്പം മികച്ച അന്വേഷണ പാടവമുള്ള ഉദ്യോഗസ്ഥ വൃന്ദവും. എന്നിട്ടും ദിവസങ്ങളേറെ പിന്നിട്ടിട്ടും കേരളത്തിൽ ഒളിവിലിരിക്കുന്ന സ്വപ്‌ന സുരേഷിനെ കസ്റ്റംസിന്റെ കൈയിലേൽപിക്കാൻ കേരള പോലീസിന് കഴിയുന്നില്ല എന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് എം.പി പറഞ്ഞു.
മനഃപൂർവം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയെ സംരക്ഷിക്കുന്നതിന്റെ പ്രധാന തെളിവാണിത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ ഏർപ്പെടുത്തുകയും വോയ്‌സ് മെസേജിലൂടെ മുഖ്യമന്ത്രിയോടും ഓഫീസിനോടും പ്രതിബന്ധത വെളിപ്പെടുത്തുകയും ചെയ്ത മുഖ്യ പ്രതി കുടുംബസമേതം താൻ കേരളത്തിലുണ്ടെന്ന് കൃത്യമായും സമൂഹത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ്.
എന്നിട്ടും പോലീസും സംസ്ഥാന ഇന്റലിജൻസും പ്രതിയെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുകയാണെന്ന് ടി.എൻ.പ്രതാപൻ പറഞ്ഞു. പോലീസ് വകുപ്പിലെ സത്യസന്ധരും കഴിവുറ്റവരുമായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തന സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുകയാണെന്നും എം.പി ആരോപിച്ചു.