ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന ഇസ്രത്ത് ജഹാന് വിവാഹിതയാകാൻ പത്തു ദിവസത്തെ ഇടക്കാല ജാമ്യം. ദൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജൂൺ 10 മുതൽ 19വരെയാണ് ജാമ്യം. 30 ദിവസത്തേക്കാണ് ജാമ്യം ആവശ്യപ്പെട്ടിരുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗ് മാതൃകയിൽ സ്ത്രീകളെ സംഘടിപ്പിച്ച് സമരം നയിച്ച ഇസ്രത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അഭിഭാഷക കൂടിയായ ഇസ്രത്ത് ജഹാൻ സമാധനപരമായി നടന്നുകൊണ്ടിരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുകയാണ് ചെയ്തതെന്നും സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന യുക്തിരഹിതമായ നടപടികൾക്കെതിരെ എതിർപ്പ് രേഖപ്പെടുത്താനും സമാധാനപരമായ പ്രതിഷേധം നയിക്കാനുമുള്ള മൗലീകാവകാശമാണ് ഇതെന്നും കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഗുലിഫ്ഷാ ഖാതൂൻ, സഫൂറ സർഗർ, മീരാൻ ഹൈദർ, ഷിഫാ ഉർ റഹ്മാൻ, ഖാലിദ് സൈഫി, നടാഷ നർവാൽ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.