റിയാദ് - വൃക്കരോഗികളും ഹൃദ്രോഗികളും ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നതിന് വിലക്കുള്ളതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പ്രോട്ടോകോളുകൾ വ്യക്തമാക്കുന്നു. കൊറോണബാധ അപകടകരമായി മാറുന്ന വിഭാഗങ്ങളിൽ പെട്ട ജീവനക്കാരെ ജോലി സ്ഥലങ്ങളിൽ ഹാജരാകാൻ അനുവദിക്കരുതെന്നും പകരം വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ ഇവരെ നിർബന്ധിക്കണമെന്നും പ്രോട്ടോകോളുകൾ ആവശ്യപ്പെടുന്നു.
65 ൽ കൂടുതൽ പ്രായമുള്ളവർ, കഴിഞ്ഞ ആറു മാസത്തിനിടെ ഒരു തവണയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിട്ടുമാറാത്ത ശ്വാസകോശ രോഗം ബാധിച്ചവർ, ആസ്ത്മ രോഗികൾ, ശരീര പ്രതിരോധ ശേഷി കുറഞ്ഞവർ, അമിത വണ്ണമുള്ളവർ എന്നിവർ കൊറോണബാധ അപകടകരമായി മാറുന്ന വിഭാഗങ്ങളിൽ പെട്ടവരാണ്.
ഹൃദ്രോഗികൾ, കാൻസർ ചികിത്സാ മരുന്നുകൾ ഉപയോഗിക്കുന്നവരും പ്രതിരോധ മരുന്ന് കഴിക്കുന്നവരുമായ പ്രതിരോധ ശേഷി കുറഞ്ഞവർ, ആറു മാസത്തിനിടെ ഒരു തവണയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്ന അനിയന്ത്രിതമായ പ്രമേഹവും ആറു മാസത്തിനിടെ ഒരു തവണയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്ന രക്തസമ്മർദവും പിടിപെട്ടവർ, ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികൾ, കരൾ രോഗികൾ എന്നിവരും ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നതിന് വിലക്കുണ്ട്. 38 ഡിഗ്രിയിൽ കൂടുതൽ ശരീര താപനിലയുള്ളവരെയും ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് പ്രോട്ടോകോളുകൾ അനുശാസിക്കുന്നു.