Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സാമ്പത്തിക കേസില്‍ കുടുങ്ങിയ മലയാളിയും കോവിഡ് കാലത്ത് നാടണഞ്ഞു

അബഹ-സാമ്പത്തിക കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് അന്‍ഷിന്‍ ജിദ്ദ തര്‍ഹീല്‍ വഴി നാടണഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം അബഹയില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ ഹൈവേയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരിധിയില്‍ കവിഞ്ഞ പണം അന്‍ഷിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.  

തുടര്‍ന്ന് കോടതി രണ്ടര വര്‍ഷം തടവിനും 50,000 സൗദി റിയാല്‍ പിഴ അടക്കാനും പിന്നീട് നാടുകടത്താനും  ശിക്ഷ വിധിച്ചു.  ഖമീസ് മുശൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിനു പിന്നീട് സൗദി രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് പിഴസംഖ്യ ഒഴിവായി കിട്ടുകയും ശിക്ഷാകാലാവധി കുറഞ്ഞു കിട്ടുകയും ചെയ്തു.

ഫെബ്രുവരി മാസത്തില്‍ മാപ്പ്  ലഭിച്ചിട്ടും ചില രേഖകളുടെ സാങ്കേതിക തടസ്സങ്ങള്‍ കാരണം ജയില്‍  മോചിതനാകാന്‍ കഴിയാതെ യുവാവും നാട്ടിലുള്ള കുടുംബവും നിരാശയിലായിരുന്നു.   ജിദ്ദ  കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമ സമിതി അംഗവും അസീര്‍  ഇന്ത്യന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവുമായ സഈദ് മൗലവി അരീക്കോടിന്റെ ശ്രമ ഫലമായാണ് തടസ്സങ്ങള്‍ നീങ്ങിയത്.

ഖമീസ് മുശൈത്ത് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടുമായി ബന്ധപ്പെട്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ രേഖകള്‍ ശരിയാക്കി മുഹമ്മദ് അന്‍ഷിന്റെ ജയില്‍മോചനത്തിന് വഴിയൊരുക്കി.  കുടുംബത്തിന്റെ സഹായത്തോട് കൂടി  സൗദി എയര്‍ലൈന്‍സ്  വിമാനത്തില്‍ ടിക്കറ്റ് എടുത്തു ജയില്‍ അധികൃതരെ ഏല്‍പ്പിച്ചു.  മാര്‍ച്ച് ആദ്യ വാരത്തോടെ നാട്ടിലേക്ക് പോകുന്നതിനു വേണ്ടി  ജിദ്ദ തര്‍ഹീലിലേക്ക് എത്തിപ്പെട്ട യുവാവിന് കോവിഡ് ലോക്ക്ഡൗണ്‍ കാരണം വിമാനസര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍ നാട്ടിലേക്കുള്ള യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി.
             
മെയ് 21ന് സൗദി ഗവണ്‍മെന്റ് പ്രത്യേകം ഏര്‍പ്പാടാക്കിയ വിമാനത്തിലാണ് ജിദ്ദയില്‍ നിന്ന് 180 ഇന്ത്യക്കാരില്‍ ഒരാളായി  പോയ മുഹമ്മദ് അന്‍ഷിന്‍ ഹൈദരബാദിലെത്തിയത്.  

മുപ്പതോളം  മലയാളികളോടൊപ്പം അന്‍ഷിനും ഹൈദരാബാദിലെ  14 ദിവസത്തേക്ക് ക്വാറന്റൈനിലാണ്.  പെരുന്നാള്‍ തലേന്ന്  ഹൈദരാബാദില്‍ ഇറങ്ങിയ മുഹമ്മദ് അന്‍ഷിനും നാട്ടിലെ കുടുംബവും സോഷ്യല്‍ ഫോറം  പ്രവര്‍ത്തകരെ  ഫോണില്‍ ബന്ധപ്പെട്ട് നന്ദി അറിയിച്ചു.

 

Latest News