ന്യൂദൽഹി- കോവിഡ് ഏറ്റവും മോശമായി ബാധിച്ച ആദ്യ പത്തു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,977 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 1.38 ലക്ഷമായി ഉയർന്നു. 154 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 4000ത്തിലെത്തി. കോവിഡ് ബാധിച്ച 196 രാജ്യങ്ങളിൽ രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ, റഷ്യ, യു.കെ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് രോഗികളുടെ കാര്യത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ പതിനാറ് ലക്ഷം പേർക്ക് ഇതോടകം രോഗം ബാധിച്ചു. കഴിഞ്ഞ നാലു ദിവസവും പുതിയ രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഇന്ന് ഇന്ത്യയുടെ പലഭാഗത്തും ഈദുൽ ഫിത്വറാണെങ്കിലും ഒരിടത്തും പള്ളികളിൽ നമസ്‌കാരം സംഘടിപ്പിച്ചിരുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അരലക്ഷം പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ലോക്ഡൗണിൽ ഇളവ് വരുത്തിയ ശേഷമാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്.