ന്യൂദല്‍ഹി - അതിഥി തൊഴിലാളിയായ അച്ഛനെ പിന്നിലിരുത്തി ഏഴ് ദിവസം കൊണ്ട് 1200 കി.മീ സഞ്ചരിച്ച ജ്യോതി എന്ന പതിനഞ്ചുകാരിയെ സൈക്ലിംഗ് ഫെഡറേഷന്‍ ട്രയല്‍സിന് ക്ഷണിച്ചു. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാര്‍ത്തകളിലൊന്നാണ് ജ്യോതികുമാരിയുടേത്. ജ്യോതിയെ ന്യൂദല്‍ഹി നാഷനല്‍ സൈക്ലിംഗ് അക്കാദമിയില്‍ ട്രയ്‌നിയാക്കാനാണ് ട്രയല്‍സ് നടത്തുന്നതെന്ന് സൈക്ലിഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓംകാര്‍ സിംഗ് പറഞ്ഞു. കംപ്യൂട്ടറൈസ്ഡ് ബൈക്കുകളിലായിരിക്കും ട്രയല്‍സെന്നും അതിലൂടെ യഥാര്‍ഥ പ്രതിഭ അളക്കാനാവുമെന്നും സിംഗ് വിശദീകരിച്ചു.
കാളപ്പോരില്‍ ഓടിയ രണ്ടു പേര്‍ ഉസൈന്‍ ബോള്‍ടിന്റെ റെക്കോര്‍ഡ് ഭേദിച്ചുവെന്ന് സോഷ്യല്‍ മീഡിയ ബഹളം വെച്ചതിന് പിന്നാലെയാണ് ഈ വാര്‍ത്ത. കാളപ്പോരിലെ ബോള്‍ടുമാരൊക്കെ വിസ്മൃതിയിലായിക്കഴിഞ്ഞു.
എന്നാല്‍ സൈക്ലിംഗ് അക്കാദമിയിലെ ട്രയ്‌നികളിലേറെയും സൈക്ലിംഗ് പരിചയത്തില്‍ നിന്ന് വന്നവരല്ലെന്നും ഏഴ് ദിവസം കൊണ്ട് 1200 കി.മീ സഞ്ചരിക്കണമെങ്കില്‍ നല്ല കഴിവുണ്ടായിരിക്കണമെന്നും സിംഗ് വിശദീകരിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ജ്യോതി ഗുരുഗ്രാമിലായിരുന്നു. അച്ഛന്‍ അവിടെ ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന് പരിക്കേല്‍ക്കുകയും ചെയ്തതോടെ അവര്‍ക്ക് വരുമാനസ്രോതസ്സ് ഇല്ലാതായി. തുടര്‍ന്നാണ് അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് സൈക്കിള്‍ യാത്ര ആരംഭിച്ചത്.