ജിദ്ദ - കൊറോണ വ്യാപനം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാരുടെ വേതനം കുറക്കാനും തൊഴിലാളികൾക്ക് അവധി നൽകാനും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
തൊഴില്‍ നിയമത്തിലെ 74 വകുപ്പിലെ അഞ്ചാം ഖണ്ഡിക പ്രകാരമാണ് പുതിയ തീരുമാനം. മുന്‍കൂട്ടി കാണാനാകാത്ത സാഹചര്യങ്ങളില്‍ കരാറില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കുന്ന വകുപ്പാണിത്. തൊഴില്‍ സമയം കുറക്കേണ്ടി വന്നാലോ മറ്റേതെങ്കിലും സാഹചര്യത്തിലോ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവ് കുറക്കേണ്ടി വരുമ്പോള്‍ ശമ്പളം കുറയ്ക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന വകുപ്പനുസരിച്ചാണ് തീരുമാനം.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇതുപ്രകാരം യഥാർഥ തൊഴിൽ സമയത്തിന് അനുസൃതമായി തൊഴിലാളിയുടെ വേതനം കുറക്കാനും അവധി നൽകാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇങ്ങിനെ നൽകുന്ന അവധി തൊഴിലാളികളുടെ വാർഷിക അവധിയിൽ നിന്ന് കുറക്കാവുന്നതാണ്. തൊഴിൽ നിയമത്തിലെ 116-ാം വകുപ്പ് അനുസരിച്ച് തൊഴിലാളിക്ക് അസാധാരണ അവധിയും നൽകാവുന്നതാണ്. നിയന്ത്രണങ്ങൾ ആരംഭിച്ച് ആറു മാസത്തിനകം തൊഴിലാളിയുമായി ധാരണയിലെത്തിയായിരിക്കണം ഇത്തരം നടപടികൾ തൊഴിലുടമ സ്വീകരിക്കേണ്ടത്.