ജിദ്ദ- വാഹനാപകടത്തിൽപെട്ട ജിദ്ദ ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ രണ്ടു മക്കളും ഇന്നലെ രാത്രിയോടെ ജിദ്ദയിലെത്തി. അപകടത്തിൽ മരിച്ച അധ്യാപിക ഫൗസിയ ഇഖ്തിദാർ (49) ന്റെ മയ്യിത്ത് ഇന്ന് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. സൗദി മന്ത്രാലയത്തിൽ നിന്നും ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുമുള്ള അധികാര പത്രങ്ങളെല്ലാം ലഭിച്ചുവെന്നും അവർ അറിയിച്ചു.
മൃതദേഹം മഹ്ജർ ആശുപത്രി മോർച്ചറിയിലാണുള്ളത്. അധ്യാപിക ഫൗസിയ ഇഖ്തിദാറും ഭർത്താവ് കായികാധ്യാപകൻ ഖമറുൽ ഹസനും രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സ്‌കൂൾ അധ്യാപകരാണ്. ചൊവ്വാഴ്ച രാത്രി ജിദ്ദ നഗരപരിധിയിൽ ജിദ്ദ-മക്ക എക്‌സ്പ്രസ് അതിവേഗ പാതയിലായിരുന്നു അപകടം. ജിദാനി ആശുപത്രിയില്‍ ചികിത്സയിലുള്ള ഖമർ ഹസന്‍ അപകടനില തരണം ചെയ്തിട്ടില്ല. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു.
മക്കളായ സെയ്ദ് ഫൈസുൽ ഹസൻ, സെയ്ദ് ഫാരിസുൽ ഹസൻ എന്നിവർ ഇന്നലെ രാത്രി പതിനൊന്നരയോടെ ജിദ്ദയിലെത്തി. ഇരുവരും ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ്. ഇപ്പോൾ ദൽഹി ജാമിയ മില്ലിയയിലും കാൺപൂർ ഐ.ഐ.ടിയിലും പഠിക്കുന്നു.