ജിദ്ദ- വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് ജിദ്ദ അൽജിദാനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ സ്‌കൂൾ കായിക വിഭാഗം അധ്യാപകൻ ഖമറുൽ ഹസൻ അപകടനില ഇനിയും തരണം ചെയ്തില്ല. ഇപ്പോഴും വെന്റിലേറ്ററിലാണുള്ളത്. ഭാര്യയും ഇതേ സ്‌കൂളിലെ തന്നെ അധ്യാപികയുമായ ഫൗസിയ ഇഖ്തിദാർ (49) അപകടത്തിൽ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം മഹ്ജർ ആശുപത്രി മോർച്ചറിയിലാണുള്ളത്. രണ്ടു പതിറ്റാണ്ടലേറെയായി ഇരുവരും ഇന്ത്യൻ സ്‌കൂൾ അധ്യാപകരാണ്.
ചൊവ്വാഴ്ച രാത്രി ജിദ്ദ നഗരപരിധിയിൽ ജിദ്ദ-മക്ക എക്പ്രസ് അതിവേഗ പാതയിലായിരുന്നു അപകടം. ഇരുവരും അപകടത്തിൽപ്പെട്ട വിവിരം ബുധനാഴ്ച ഏറെ വൈകിയാണ് ബന്ധുക്കളും സ്‌കൂൾ അധികൃതരും അറിഞ്ഞത്.
ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥികളും ഇപ്പോൾ ദൽഹി ജാമിയ മില്ലിയ സർവകലാശാലയിലും കാൺപൂർ ഐ.ഐ.ടിയിലും പഠിക്കുന്ന സെയ്ദ് ഫൈസുൽ ഹസൻ, സെയ്ദ് ഫാരിസുൽ ഹസൻ എന്നിവർ മക്കളാണ്. മാതാപിതാക്കൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ് ഇരുവരും ജിദ്ദക്കു വരുന്നതിനുള്ള ശ്രമം തുടരുകയാണ്.