റിയാദ്- കഴിഞ്ഞ വർഷം സൗദിയിൽ 114 കപ്പലുകൾ അറ്റകുറ്റപ്പണികൾ നടത്തിയതായി സൗദി പോർട്‌സ് അതോറിറ്റി പറഞ്ഞു. ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെയും ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെയും കിംഗ് ഫഹദ് കപ്പൽശാലകൾ വഴിയാണ് ഇത്രയും കപ്പലുകൾക്ക് കഴിഞ്ഞ വർഷം അറ്റകുറ്റപ്പണികൾ നടത്തിയത്. സൗദി തുറമുഖങ്ങളിൽ സംയോജിത സമുദ്ര സേവനങ്ങൾ വികസിപ്പിക്കുന്നതിനും സമുദ്ര മേഖലക്ക് മത്സരക്ഷമതയോടെ സേവനങ്ങൾ നൽകുന്നതിനും കപ്പൽ നിർമാണശാലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് നൂറിലേറെ കപ്പലുകൾക്ക് കഴിഞ്ഞ വർഷം അറ്റകുറ്റപ്പണികൾ നടത്തിയത്.
വികസന പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സർക്കാർ നീക്കം പ്രാവർത്തികമാക്കുന്നതിന് ശ്രമിച്ച് ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെയും ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെയും കിംഗ് ഫഹദ് കപ്പൽശാലകൾ സ്വകാര്യ മേഖലക്ക് വാടകക്ക് നൽകിയിട്ടുണ്ട്. ദമാം തുറമുഖത്തേക്ക് കൂടുതൽ കപ്പലുകൾ ആകർഷിക്കുന്നതിനും കപ്പൽ നിർമാണ, അറ്റകുറ്റപ്പണി മേഖലയിലെ നിരവധി തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനും സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനും ലക്ഷ്യമിട്ട് ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് കപ്പൽനിർമാണ, റിപ്പയർ മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് രണ്ടു മുൻനിര കമ്പനികളുമായി സൗദി പോർട്‌സ് അതോറിറ്റി കഴിഞ്ഞ വർഷം കരാർ ഒപ്പുവെച്ചിരുന്നു.