തളിപ്പറമ്പ് - ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കൊയ്യം പെരിന്തലേരിയിലെ എ.വി. അബ്ദുൽ വാഹിദിനെയാണ് (20) തളിപ്പറമ്പ് സി.ഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കുറുമാത്തൂർ പഞ്ചായത്തിലെ 14 കാരിയാണ് പീഡനത്തിനിരയായത്.
സുഹൃത്ത് ഹുസൈന്റെ പേരിലെടുത്ത ഷെയർ ചാറ്റെന്ന ആപ് വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്.
തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി തുടർച്ചയായി ചാറ്റിംഗ് നടത്തി വരികയായിരുന്നു. പിന്നീട് നേരിൽ കാണുകയും പെൺകുട്ടിയെ ബൈക്കിൽ സ്‌കൂളിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇതാവർത്തിക്കുകയും യാത്രക്കിടയിൽ പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീല കാര്യങ്ങൾ പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ ബൈക്കിൽ കയറ്റി സ്‌കൂളിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് കൊളത്തൂരിനടുത്തുള്ള വിജനമായ റബർ തോട്ടത്തിലെത്തിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയുമായിരുന്നു. സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് ഈ വിവരം പറയുകയായിരുന്നു. പിന്നീട് തളിപ്പറമ്പ് പോലീസിൽ പരാതിയും നൽകി.
ഹുസൈനെന്നാണ് തന്റെ പേരെന്നാണ് പ്രതി പെൺകുട്ടിയോട് പറഞ്ഞത്. മാത്രമല്ല, ഷെയർ ചാറ്റിനുപയോഗിച്ച ആപ്പും ഈ പേരിലായിരുന്നു. തുടർന്ന് പോലീസ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൽ വാഹിദിന്റെ പങ്ക് വെളിവായത്. പിന്നീട് പ്രതിയെ കണ്ടക്കൈകടവിന് സമീപത്തെ ഒരു പഴയ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒളിച്ചു കഴിയുകയായിരുന്നു. തളിപ്പറമ്പിലെ സമ്പന്ന കുടുംബാംഗമായ പ്രതി, എ.സി മെക്കാനിക് ഡിപ്ലോമ നേടിയെങ്കിലും ജോലിക്കൊന്നും പോകാറില്ല. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.