കഴിഞ്ഞ ആറു വർഷമായി ഇന്ത്യ ജനാധിപത്യ സ്വഭാവത്തിൽ താഴെക്ക് പോകുന്നതായി ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ പഠനം.
ന്യൂദൽഹി- ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ പത്ത് സ്ഥാനം താഴേക്ക് പതിച്ചു. പൗരാവകാശങ്ങൾ അടിച്ചമർത്തുന്നതാണ് കാരണം. സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന പൗരാവകാശങ്ങൾക്കെതിരായ നടപടികൾ സിംഗപ്പൂർ, ഹോങ്കോങ്ങ് അടക്കം ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളുടെ റാങ്കിംഗിൽ ഗണ്യമായ ഇടിവുണ്ടാക്കി.
ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ 2019 ജനാധിപത്യ സൂചിക 165 രാജ്യങ്ങളിലെ രാഷ്ട്രീയ വ്യവസ്ഥകളെ വിശകലനം ചെയ്യുന്നു. കഴിഞ്ഞ വർഷം ജനാധിപത്യ രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും മങ്ങിയതാണെന്നും സൂചിക വെളിപ്പെടുത്തി. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോർ 2018 ലെ 7.23 ൽനിന്ന് 6.90 ആയി കുറഞ്ഞു. രാജ്യത്ത് 'പൗരസ്വാതന്ത്ര്യത്തിനെതിരായ നടപടികളാണ് 10 സ്ഥാനം താഴേക്ക് പോകാൻ കാരണമെന്ന് റിപ്പോർട്ട് പറയുന്നു.ആഗോള സാമ്പത്തിക, ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2010 ൽ രേഖപ്പെടുത്തിയതിനേക്കാൾ മോശമാണ് 2019 ലെ ഫലമെന്ന് ഗവേഷണ സംഘം പറഞ്ഞു.
പൗരസ്വാതന്ത്ര്യം കുറയുന്നതിന്റെ ഫലമായി ഇന്ത്യയുടെ സ്ഥാനം 51 ലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പൗരാവകാശ സംഘടനകൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിൽ ഇന്റർനെറ്റ് റദ്ദാക്കിയതിനേയും രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയതിനേയും കുറ്റപ്പെടുത്തി.2006 ൽ ജനാധിപത്യ സൂചിക നിർണയിക്കാൻ ആരംഭിച്ചതിനുശേഷം ഏറ്റവും മോശം റാങ്കിംഗാണ് 2019 ലെ ഇന്ത്യയുടെ സ്‌കോർ. കഴിഞ്ഞ ആറ് വർഷമായി ഇത് ക്രമേണ കുറഞ്ഞുവരികയായിരുന്നു.
ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ മൊത്തം സ്‌കോർ അടിസ്ഥാനമാക്കി, രാജ്യങ്ങളെ നാല് തരം ഭരണകൂടങ്ങളിൽ ഒന്നായി തിരിച്ചിരിക്കുന്നു: 'സമ്പൂർണ്ണ ജനാധിപത്യം' (8 ൽ കൂടുതലുള്ള സ്‌കോറുകൾ); തെറ്റായ ജനാധിപത്യം 6ൽ കൂടുതലുള്ളതും 8 ൽ കുറവോ തുല്യമോ ആയ സ്‌കോറുകൾ; ഹൈബ്രിഡ് ഭരണം 4ൽ കൂടുതലുള്ളതും 6ൽ കുറവോ തുല്യമോ ആയ സ്‌കോറുകൾ; സ്വേച്ഛാധിപത്യ ഭരണം സ്‌കോറുകൾ 4ൽ കുറവോ തുല്യമോ.
ഇതിൽ 'തെറ്റായ ജനാധിപത്യം' വിഭാഗത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.2019 ലെ സൂചികയിൽ ചൈനയുടെ സ്‌കോർ 2.26 ആയി കുറഞ്ഞു, ഇപ്പോൾ രാജ്യം 153 ാം സ്ഥാനത്താണ്, ആഗോള റാങ്കിംഗിൽ ഏറ്റവും താഴെ.