Sorry, you need to enable JavaScript to visit this website.

ഓസീസിനെ തകര്‍ത്തു, ഇന്ത്യക്ക് പരമ്പര

ബംഗളൂരു - ആദ്യ മത്സരത്തിലെ നാണംകെട്ട തോല്‍വിക്കു ശേഷം ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ മൂന്നു മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1 ന് തോല്‍പിച്ചു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (91 പന്തില്‍ 89) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് (128 പന്തില്‍ 119) ഇന്ത്യയെ ഏഴു വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ ഒമ്പതിന് 286, ഇന്ത്യ 47.3 ഓവറില്‍ മൂന്നിന് 289.
നേരത്തെ സ്റ്റീവ് സ്മിത്തും (132 പന്തില്‍ 131) മാര്‍നസ് ലാബുഷൈനും (64 പന്തില്‍ 54) തമ്മിലുള്ള കൂട്ടുകെട്ട് ഓസീസിനെ വന്‍ സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചതായിരുന്നു. എന്നാല്‍ മുഹമ്മദ് ഷമിയുടെ (10-0-63-4) ഇന്ത്യ തിരിച്ചടിച്ചു. സ്മിത്തിനും ലാബുഷൈനും പുറമെ അലക്‌സ് കാരി (36 പന്തില്‍ 35) മാത്രമാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. അവസാന പത്തോവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനേ ഓസീസിന് സാധിച്ചുള്ളൂ. 
ശിഖര്‍ ധവാന് ഫീല്‍ഡിംഗിനിടെ പരിക്കേറ്റതിനാല്‍ കെ.എല്‍ രാഹുലാണ് (27 പന്തില്‍ 19) രോഹിതിനൊപ്പം ഓപണ്‍ ചെയ്തത്. രാഹുലിനെ സാക്ഷിയാക്കി രോഹിത് തകര്‍ത്തടിച്ചപ്പോള്‍ ഓപണിംഗ് വിക്കറ്റില്‍ 69 റണ്‍സ് പിറന്നു. പിന്നീട് കോഹ്‌ലിക്കൊപ്പം രോഹിത് 137 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ ശേഷമാണ് രാജ്‌കോട്ടിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം ആദ്യ രണ്ടു കളികളും ജയിച്ച ശേഷം ഇന്ത്യ പരമ്പര 2-3 ന് അടിയറ വെക്കുകയായിരുന്നു. 
രോഹിതിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ് ഇത്. അവസാന നാലു മത്സരങ്ങളില്‍ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയുമുള്‍പ്പെടെ 437 റണ്‍സ് നേടി. 

Latest News