റിയാദ് - കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ആവേശഭരിതരായ കാണികള്‍ക്കു മുന്നില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും വാശിയേറിയ ഫുട്‌ബോള്‍ വൈരത്തിന്റെ പുതിയ അധ്യായം ആരംഭിച്ചു. ആദ്യ 12 മിനിറ്റില്‍ തന്നെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ റഫറി രണ്ട പെനാല്‍ട്ടികള്‍ക്ക് വിസിലൂതി.
എട്ടാം മിനിറ്റില്‍ ലിയാന്ദ്രൊ പരേദെസ് ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസൂസിനെ വീഴ്ത്തിയതിനായിരുന്നു ആദ്യം റഫറി സ്‌പോട് കിക്കിലേക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ ജെസൂസിന്റെ ദുര്‍ബലമായ ഷോട്ട് ലക്ഷ്യം തെറ്റി. അതിന് ബ്രസീല്‍ കനത്ത വില നല്‍കേണ്ടി വന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബ്രസീല്‍ ബോക്‌സിലേക്ക് കുതിച്ച ലിയണല്‍ മെസ്സിയെ ഡിഫന്റര്‍ അലക്‌സ് സാന്ദ്രൊ പരുക്കനടവിലൂടെ തടഞ്ഞു. മെസ്സിയുടെ പെനാല്‍ട്ടി ബ്രസീല്‍ ആലിസന്‍ ആദ്യം തടുത്തെങ്കിലും റീബൗണ്ട് മെസ്സി തന്നെ ഗോളാക്കി.
റിയാദിലെ കാണികളിലേറെയും അര്‍ജന്റീനക്കു പിന്നിലായിരുന്നു. മെസ്സിയുടെ പേര് അവര്‍ ആര്‍ത്തു വിളിച്ചു. എന്നാല്‍ ആദ്യ 20 മിനിറ്റില്‍ 20 ശതമാനം പൊസഷനും ബ്രസീലിനായിരുന്നു. അവരുടെ പാസിംഗ് ശതമാനം 90 ആയിരുന്നു. എന്നാല്‍ ലീഡ് നേടിയത് അര്‍ജന്റീനയും.