റിയാദ് - റിയാദ്, ദമാം എക്‌സ്പ്രസ് വേയിൽ അമിത വേഗതയിൽ എതിർദിശയിൽ കാറോടിച്ച സൗദി യുവാവിനെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടിരുന്നു. സംഭവ സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.
നിർത്താനുള്ള നിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ച് അമിത വേഗതയിൽ കടന്നുകളഞ്ഞ പ്രതിയുടെ കാറിന്റെ ടയറുകൾ വെടിവെച്ചു പഞ്ചറാക്കിയും പോലീസ് വാഹനങ്ങൾ ഉപയോഗിച്ച് മാർഗ തടസ്സം സൃഷ്ടിച്ചുമാണ് യുവാവിനെ ഹൈവേ പോലീസുകാർ അറസ്റ്റ് ചെയ്തത്. നാൽപതു വയസ്സ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി അറിയിച്ചു.
റിയാദ്-ദമാം എക്‌സ്പ്രസ്‌വേയിൽ എതിർദിശയിൽ അമിത വേഗതയിൽ യുവാവ് കാറോടിക്കുന്നതിന്റെയും പോലീസുകാർ പിന്തുടർന്ന് പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്. അപകടത്തിൽ സൗദി പൗരനും ഭാര്യയുമാണ് മരണപ്പെട്ടത്. ഇവരുടെ മക്കൾക്ക് പരിക്കേറ്റു.