റിയാദ്- രണ്ട് ലക്ഷം റിയാൽ വിലമതിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്‌പെയർ പാർട്‌സുകളും മോഷ്ടിച്ച വിദേശി പൗരൻ റിയാദിൽ അറസ്റ്റിലായി. 13 കേസുകളിൽ പ്രതിയായ 30 കാരനായ പാക്കിസ്ഥാനിയാണ് പിടിയിലായതെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ ബിൻ സുലൈമാൻ അൽ തുവൈജിരി അറിയിച്ചു.
പണം മോഷ്ടിക്കുന്നതിന് പുറമെ, മൊബൈൽ ടവറുകളിൽനിന്ന് ഇലക്ട്രോണിക് പാർട്‌സുകളും വാഹനങ്ങളുടെ ബാറ്ററികളും അടിച്ചു മാറ്റുകയായിരുന്നു പ്രതിയുടെ രീതി. ചോദ്യം ചെയ്യലിൽ 1,92,000 റിയാലിന്റെ സാധന സാമഗ്രികൾ താൻ മോഷ്ടിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തിയതായും പോലീസ് വക്താവ് പറഞ്ഞു. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.