കൊച്ചി- പൊതുനിരത്തുകൾ ശവപ്പറമ്പാവാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ കുറയ്ക്കാൻ ഡ്രൈവർക്ക് അഭിമുഖമായും വാഹനത്തിനു മുന്നിലും ക്യാമറ സ്ഥാപിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യോജിപ്പാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എങ്ങനെ നടപ്പാക്കാനാവുമെന്ന് കാണിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താൻ പൊതു വാഹനങ്ങളിൽ ഡാഷ് ക്യാം സ്ഥാപിക്കേണ്ടതുണ്ട്. 5000 രൂപ വിലവരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ ആഴ്ചകളോളം സൂക്ഷിക്കാം. അപകടത്തിന്റെ കാരണം കണ്ടെത്താം. ഇൻഷുറൻസ് തർക്കം ഒഴിവാക്കാനും സാധിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ ഡാഷ് ക്യാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഒരു അപകട കേസിന്റെ വാദത്തിനിടെ ജസ്റ്റിസ് വി.രാജാ വിജയരാഘവൻ ചൂണ്ടിക്കാട്ടി.