ന്യൂദൽഹി- ദൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പെട്ടെന്നുളള മരണത്തിന് കാരണക്കാരൻ കോൺഗ്രസ് നേതാവ് പി.സി ചാക്കോയാണെന്ന് ആരോപിച്ച് മകൻ സന്ദീപ് ദീക്ഷിതിന്റെ കത്ത്. സന്ദീപ് പി.സി ചാക്കോയ്ക്ക് അയച്ച കത്ത് ചോർന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായി.
വിഷയം പാർട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കത്ത് ചോർത്തിയതിന് പിന്നിൽ ചാക്കോ തന്നെയാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. എന്നാൽ, കത്ത് പാർട്ടി അധ്യക്ഷക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ചാക്കോ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ വിഷയം പാർട്ടി അധ്യക്ഷയുടെ ശ്രദ്ധയിൽ പെടുത്തുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു. താൻ വ്യക്തിപരമായി ചാക്കോയ്ക്ക് അയച്ച കത്താണ് ചോർന്നതെന്ന് സന്ദീപ് പറയുന്നു. പി.സി ചാക്കോയെ ദൽഹിയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.