കണ്ണൂർ- ചെറുപുഴയിലെ കരാറുകാരൻ മുതു പാറക്കുന്നേൽ ജോസഫി ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഞ്ച് യു.ഡി.എഫ് നേതാക്കൾ അറസ്റ്റിൽ. കെ. കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും കെ.പി.സി.സി അംഗവുമായ കെ.കുഞ്ഞികൃഷ്ണൻ നായർ, ട്രസ്റ്റ് സെക്രട്ടറിയും ചെറുപുഴ പഞ്ചാ യത്ത് മുൻ പ്രസിഡണ്ടുമായ റോഷി ജോസ്, ട്രസ്റ്റ് ട്രഷററും ലീഗ് നേതാവുമാ യ അബ്ദുൾ സലിം, കോൺഗ്രസ് നേതാക്കളായ സെബാസ്റ്റ്യൻ , സ്‌കറിയ എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി രത്‌നകുമാർ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിൽ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി രത്‌നകുമാർ, ചെറുപുഴ എസ്.ഐ മഹേഷ് നായർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രിവരെ നീണ്ടു. നേരത്തെ അന്വേഷണ സംഘം ഇവരിൽ നിന്ന് മൊഴിയെടുത്തിരുന്നു. ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുന്നതും ജോസഫിന്റെ കൈവശമുണ്ടായിരുന്ന വിലപ്പെട്ടരേഖകളടങ്ങുന്ന ബാഗ് കാണാതായതുമാണ് വിശദമായ ചോദ്യം ചെയ്യലിന് കാരണം. ജോസഫുമായി ട്രസ്റ്റിനുള്ളസാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ളവിവരം ശേഖരിക്കാൻ കൂടിയായിരുന്നുചോദ്യം ചെയ്യൽ. ഇതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല.
സംഭവത്തിൽ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
അതിനിടെ, ജോസഫിന്റെ മരണത്തിനുത്തരവാദികളായ കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. നൂറു കണക്കിനാളുകൾ പങ്കെടുത്ത മാർച്ച് പോലീസ്തടഞ്ഞു.