ജിദ്ദ- തിരുവോണം കഴിഞ്ഞ് രണ്ടു നാൾ പിന്നിട്ടപ്പോൾ ലഭിച്ച ആദ്യ അവധി ദിനത്തിൽ പ്രവാസികൾ ഓണമാഘോഷിച്ചു. വീടുകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും വിഭവ സമൃദ്ധമായ സദ്യയൊരുക്കിയാണ് മലയാളികൾ ആഘോഷിച്ചത്. ജിദ്ദയിൽ മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയയിൽ മലയാളി ഹോട്ടലുകൾ തിരക്ക് മുൻകൂട്ടി കണ്ട് ക്രമീകരണങ്ങളേർപ്പെടുത്തിയിരുന്നു.
ഷറഫിയയിലെ പല ഹോട്ടലുകളും മൂന്ന് ദിവസം തുടർച്ചയായി സദ്യ വിളമ്പി. നവീകരണത്തിന് ശേഷം തുറന്ന് പ്രവർത്തനമാരംഭിച്ച ഹിൽടോപ് ഹോട്ടലിൽ എല്ലാ നിലകളിലും ഓണ സദ്യയുടെ ബഹളമായിരുന്നു. തലശ്ശേരി അസോസിയേഷൻ നിർവാഹക സമിതി യോഗം, ഹജ് വെൽഫെയർ അസോസിയേഷൻ അനുമോദന യോഗം എന്നീ ചടങ്ങുകൾക്ക് പുറമേയാണ് കസ്റ്റമേഴ്‌സിനായി ഓണസദ്യ ഒരുക്കിയത്.
തിരക്കേറിയപ്പോൾ പല ഹോട്ടലുകളും രണ്ട് മണിയ്ക്ക് ശേഷം ഉപഭോക്താക്കളെ തിരിച്ചയക്കേണ്ടി വന്നു. പാഴ്‌സൽ പാക്കറ്റുകൾക്ക് അൽപം കൂടിയ നിരക്ക് ഈടാക്കിയിരുന്നുവെങ്കിലും സൗകര്യം പരിഗണിച്ച് പാക്കറ്റ് സദ്യയുമായി താമസ കേന്ദ്രങ്ങളിലേക്ക് തിരിച്ച മലയാളികളുമുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവാസി കൂട്ടായ്മകൾ അകലെ റിസോർട്ടുകളിൽ ഏർപ്പെടുത്തിയ ആഘോഷത്തിന് പരമ്പരാഗത വസ്ത്രമണിഞ്ഞ് എത്തിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. കോട്ടയം, തൃശൂർ ജില്ലക്കാരായ പ്രവാസികളാണ് നഗര പ്രാന്തങ്ങളിൽ സംഗമിച്ചത്.