Sorry, you need to enable JavaScript to visit this website.

ഗൾഫിലേക്ക് കൂടുതൽ വിമാന സർവീസ്; നിരക്ക് കുറക്കുന്നത് ചർച്ചയിൽ-മന്ത്രി മുരളീധരൻ 

കൊച്ചി- ഓണക്കാലത്ത് ഗൾഫിൽനിന്ന് കേരളത്തിലേക്കു കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചെന്നും വിശദ വിവരങ്ങൾ വൈകാതെ ലഭ്യമാവുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഉത്സവ-അവധി സീസണുകളിലെല്ലാം ഇത്തരത്തിൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്തി വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാമെന്ന് വ്യോമയാനമന്ത്രി കേരളത്തിലെ എം.പിമാർക്ക് ഉറപ്പു നൽകി. കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് ഗൾഫ് വഴിയല്ലാതെ നേരിട്ട് കണക്ടിവിറ്റി നൽകുന്ന വിമാന സർവീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പഠിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിക്കഴിഞ്ഞു. പ്രവാസി ലീഗൽ സെൽ പത്താം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗൾഫിലേക്കുള്ള വിമാന യാത്രാക്കൂലിയിൽ അടിക്കടി വരുന്ന വർധന സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തും. കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് തിരക്ക് കൂടുന്നുണ്ട്. നേരിട്ട് വിമാനമില്ലാത്തതിനാൽ ഇവർ ഗൾഫ് വഴി പോകുന്നതാണ് ഗൾഫ് വഴിയിൽ തിരക്കും നിരക്കും കൂടാൻ കാരണം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസ് നടത്തിയാൽ തിരക്കു കുറയും, നിരക്കും താഴും. ഇതിന് വ്യോമയാന വകുപ്പ് മന്ത്രിയുമായി ചർച്ചകൾ നടത്തുകയാണ്.
പ്രവാസികൾക്കായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതി കഴിഞ്ഞ രണ്ടര മാസമായി സംഭവിച്ചിട്ടില്ല. മുമ്പ് നയതന്ത്രത്തിൽ മാത്രമാണ് വിദേശകാര്യ വകുപ്പ് ശ്രദ്ധിച്ചിരുന്നതെങ്കിൽ മോഡി സർക്കാർ വന്നതോടെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നൽകുന്നു. വിദേശത്തു ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാർക്കു ശിക്ഷാ കാലാവധി ഇന്ത്യയിൽ പൂർത്തിയാക്കാൻ അറുപതിലേറെ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് ചില പ്രവാസി തടവുകാർ ഈ സൗകര്യം വേണ്ടെന്നു വെക്കുന്നു. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാൻ കഴിയുന്ന രീതിയിലാണ് എമിഗ്രേഷൻ നിയമം പരിഷ്‌കരിക്കുന്നത്. വിവരാവകാശ നിയമത്തിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ വിവരാവകാശ കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതല്ല. വിവരാവകാശ നിയമത്തിൽ ഒരു തരത്തിലുള്ള വെള്ളം ചേർക്കലിനും സർക്കാർ കൂട്ടുനിൽക്കില്ല. ഇക്കാര്യത്തിലുള്ള ആശങ്കകൾ പരിഹരിക്കാനും സർക്കാർ തയാറാണ് -മുരളീധരൻ പറഞ്ഞു.

Latest News