ബോബിഗ്‌നി- ഓർഡർ ചെയ്‌ത സാൻഡ്‌വിച്ച് തയ്യാറാക്കാനെടുത്ത കാലതാമസത്തിൽ കുപിതനായ യുവാവ് സാൻഡ്‌വിച്ചുമായെത്തിയ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. പാരീസിലെ ഒരു ഭക്ഷണ ശാലയിലാണ് ഏവരെയും ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് സാൻഡ്‌വിച്ചിന് ഓർഡർ നൽകി. അൽപ സമയത്തിനു ശേഷം സാൻഡ്‌വിച്ചുമായി വെയ്റ്റർ എത്തിയപ്പോഴാണ് സമയം അതിക്രമിച്ചെന്നു ചൂണ്ടിക്കാണിച്ച് അക്രമി തന്റെ കയ്യിലുള്ള ചെറിയ തോക്കുപയോഗിച്ച് വെടിവെച്ചത്. തോളിൽ വെടിയേറ്റ് വീണ ഹോട്ടൽ ജീവനക്കാരനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഹോട്ടൽ ജീവനക്കാരനായ 28 കാരനാണ് കൊല്ലപ്പെട്ടത്. സാൻഡ്‌വിച്ച് വേണ്ടത്ര സമയത്തിനുള്ളിൽ തയ്യാറാക്കി എത്തിക്കാത്തതിൽ അരിശം പൂണ്ട കൊലയാളി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതർ എ എഫ് പിയോട് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പുറത്ത് കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് പ്രദേശവാസികൾ ഒഴിവാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സാൻഡ്‌വിച്ചിന്റെ പേരിൽ ഒരാളെ കൊലപ്പെടുത്തിയത് ഇപ്പോഴും ഇവിടെ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.