കൊച്ചി- അഞ്ചു പതിറ്റാണ്ടായി കൊച്ചിയുടെ സംഗീത വേദികളിൽ നിറസാന്നിദ്ധ്യമായിരുന്ന ഗായകൻ കിഷോർ അബു എന്നു വിളിക്കുന്ന പി. കെ.അബു (67) നിര്യാതനായി. സംസ്‌കാരം നടത്തി. വെള്ളിയാഴ്ച രാത്രി ഒരു സംഗീത പരിപാടിക്കു ശേഷം വീട്ടിലെത്തിയ അബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അർദ്ധരാത്രിയോടെ ആശുപത്രിയിൽ മരണപ്പെടുകയുമായിരുന്നു. കൽവത്തി പടവുങ്കൽ വീട്ടിലും പിന്നീട് അൻസാറുൽ ഇസ്‌ലാം മദ്രസ്സയിലും പൊതുദർശനത്തിന് വെച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ ഗായകരും സംഗീത പ്രേമികളുമുൾപ്പെടെ നുറുകണക്കിനു പേർ എത്തി.
കിഷോർ കുമാറിന്റെയും മുകേശിന്റെയും ഗാനങ്ങൾ ആലപിക്കുന്നതിൽ അനിതരസാധാരണമായ പാടവമാണ് അബു കാണിച്ചത്. ജനകീയ ഗായകൻ എച്ച്.മെഹ്ബൂബിനോടൊപ്പം അനവധി വേദികളിൽ പാടിയ അബൂ, മെഹബൂബിന്റെ ഗാനങ്ങൾ ആലപിക്കുന്നതിലും പ്രശസ്തനാണ്. മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ കൺവീണറായിരുന്നു. മെഹബൂബിന്റെയും, ഉമ്പായിയുടെയും സുഹൃത്തായിരുന്നു അബു. ഭാര്യ:കൗലത്ത്. മക്കൾ:ഹാരിസ്, അജീഷ്, ഹബീബ, അഷീറ. മരുമക്കൾ: തൻസില, ഷാഹിദ, സുബൈർ, സക്കീർ.