ജിദ്ദ - ഹജ് തീർഥാടകർക്കിടയിൽ മുസ്ഹഫ് കോപ്പികളും വിശുദ്ധ ഖുർആൻ വിവർത്തനങ്ങളും ഹജ്, ഉംറ കർമങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം തുടക്കമിട്ടു. മുസ്ഹഫ്, പുസ്തക വിതരണത്തിന് എയർപോർട്ടുകളിലും ജിദ്ദ തുറമുഖത്തും കരാതിർത്തി പോസ്റ്റുകളിലും മീഖാത്തുകളിലും പുണ്യസ്ഥലങ്ങളിലും നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽഹംദാൻ പറഞ്ഞു. മുപ്പതു ഭാഷകളിൽ 52 ശീർഷകങ്ങളിലുള്ള പുസ്തകങ്ങൾ ഈ വർഷം തീർഥാടകർക്കിടയിൽ വിതരണം ചെയ്യും. മുസ്ഹഫുകളും ഹജ്, ഉംറ കർമങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങളും തീർഥാടർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന മറ്റു ഇസ്‌ലാമിക കൃതികളും അടക്കം ആകെ 80 ലക്ഷത്തിലേറെ കോപ്പികൾ ഹാജിമാർക്കിടയിൽ ഈ വർഷം വതരണം ചെയ്യും.
രാജ്യത്തെ മുഴുവൻ അന്ത്രാഷ്ട്ര വിമാനത്താവളങ്ങളിലും മീഖാത്തുകളിലും ചില പ്രധാന മസ്ജിദുകളിലും ഇ-ഇസ്‌ലാമിക് ലൈബ്രറി ഇസ്‌ലാമികകാര്യ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ഇസ്‌ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയ 50 ഓളം ഭാഷകളിലുള്ള മുഴുവൻ കൃതികളും ഇ-ലൈബ്രറി വഴി ആർക്കും ലഭിക്കും. ഇ-ലൈബ്രറിയിലെ ഇന്ററാക്ടീവ് സ്‌ക്രീനുകൾ വഴി ഹജ്, ഉംറ തീർഥാടകർക്ക് തങ്ങൾ ആഗ്രഹിക്കുന്ന ഏതു കൃതികളും തങ്ങളുടെ ഫോണുകളിലേക്കും ഉപകരണങ്ങളിലേക്കും ഡൗൺലോഡ് ചെയ്യുന്നതിന് സാധിക്കും. കൂടാതെ ഇ-ലൈബ്രറി വെബ്‌സൈറ്റ് വഴിയും കൃതികൾ ലഭിക്കുമെന്ന് ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽഹംദാൻ പറഞ്ഞു.