റിയാദ് - ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ് ആരംഭിച്ചു. അൽഖസർ ഹോളിഡേ ഇന്നിൽ നടന്ന ലോഞ്ചിംഗ് പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി റാം ബാബു ഉദ്ഘാടനം ചെയ്തു.
അഞ്ച് റിയാൽ സർവീസ് ചാർജിൽ ഏറ്റവും നല്ല നിരക്കിൽ സുരക്ഷിതമായി പണമയക്കാൻ എസ്.ടി.സി പേ ഉപയോഗപ്പെടുത്താമെന്നും ഈ ഓഫർ ഡിസംബർ വരെ തുടരുമെന്നും എസ്.ടി.സി പേ വൈസ് പ്രസിഡന്റ് അഹ്മദ് അൽഅനസി പറഞ്ഞു. മറ്റേത് മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾക്കും നൽകാൻ കഴിയാത്ത സേവനമാണ് എസ്.ടി.സി പേ വിഭാവനം ചെയ്യുന്നത്. നിലവിൽ ഒരു മാസം 10,000 റിയാൽ വരെ മാത്രമേ അയക്കാനാകൂ. ഭാവിയിൽ കൂടുതൽ സംഖ്യ അയക്കാനും സൗകര്യവുമുണ്ടാകും. 24 മണിക്കൂറും സജ്ജമായ കസ്റ്റമർ കെയർ വഴി എല്ലാ പരാതികളും പരിഹരിക്കും.
ഫെബ്രുവരിയിലാണ് എസ്.ടി.സി പേ നിലവിൽ വന്നത്. ഏപ്രിലിൽ ബാങ്ക് ടു ബാങ്ക് ഇടപാടുകൾക്ക് തുടക്കം കുറിച്ചു. മെയ് മുതലാണ് മണി ട്രാൻസ്ഫർ രംഗത്തേക്ക് കടന്നുവന്നത്. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് പണമയക്കാനുള്ള സൗകര്യം ഇതു വഴിയുണ്ട്. ഇന്ത്യയിലേക്ക് പരീക്ഷണാർഥം റെമിറ്റൻസ് നടന്നുവന്നിരുന്നുവെങ്കിലും ഔദ്യോഗികമായി ഇപ്പോഴാണ് ആരംഭിക്കുന്നത്. വരും നാളുകളിൽ കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കും. മറ്റൊരാൾക്ക് റഫർ ചെയ്താൽ റഫർ ചെയ്യുന്നവർക്ക് 10 റിയാൽ ലഭിക്കും. ട്രാക്കിംഗ് സിസ്റ്റവും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വി.എഫ്.എസ് പ്രതിനിധി ഹാരിസ് മൂസ, എയർ ഇന്ത്യ റീജണൽ മാനേജർ മാരിയപ്പൻ, ഇബ്രാഹിം സുബ്ഹാൻ, ശിഹാബ് കൊട്ടുകാട്, ഡോ. അഷ്‌റഫ് തെലങ്കാന, എസ്.ടി.സി പേ റെമിറ്റൻസ് ഹെഡ് മുഹമ്മദ് അൽസൈഹാനി, മാർക്കറ്റിംഗ് ഹെഡ് അബ്ദുൽ റഹ്മാൻ, കണ്ട്രി മാനേജർ നിഷാദ് ആലംകോട് എന്നിവർ സംസാരിച്ചു. ഹിബ അബ്ദുൽ അസീസ്, ഹുദാ അബ്ദുൽ അസീസ് എന്നിവർ ഖുർആൻ പാരായണം നടത്തി. സജിൻ നിഷാൻ പ്രോഗ്രാം അവതാരകനായി.