Sorry, you need to enable JavaScript to visit this website.

4500 പേരെ രക്ഷപ്പെടുത്തി; കൂടുതല്‍ സേന എത്തും

തിരുവനന്തപുരം- പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍  ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണനനല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന നാലായിരം പേരെയും നാവികസേന 550 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്ടറുകളും ബോട്ടുകളും എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ മുതല്‍ ചാലക്കുടിയില്‍ മൂന്നും എറണാകുളത്ത് അഞ്ചും പത്തനംതിട്ടയില്‍ ഒന്നും ഹെലികോപ്ടറുകള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇന്ന്  രണ്ടുവീതം ഹെലി കോപ്ടറുകളെത്തി. ഇതുകൂടാതെ 11 ഹെലികോപ്ടറുകള്‍ കൂടി എയര്‍ഫോഴ്‌സിന്റെ കൈവശമുണ്ട്. അത് കൂടുതല്‍ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളിലെത്തിക്കും.കൂടുതല്‍ ഹെലികോപ്ടറുകളും മറ്റു സന്നാഹങ്ങളും വേണമെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

http://malayalamnewsdaily.com/sites/default/files/2018/08/17/whatsappimage2018-08-17at64553pm.jpeg
ഹെലികോപ്ടറിന്റെ സഹായത്തോടെമാത്രമെ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷിക്കാന്‍ കഴിയുകയുള്ളു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി രാവിലെ ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കോസ്റ്റ്ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തകര്‍ 28 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന നിരതരാണ്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്ടറുകളും രംഗത്തുണ്ട്. എന്‍ഡിആര്‍എഫിന്റെ 39 ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ 14 ടീമുകള്‍ കൂടി  ഉടന്‍ എത്തും.
തൃശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു. ചെങ്ങന്നൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടവരെ ഹെലികോപ്ടര്‍ ഉപയോഗിച്ചു മാത്രമേ രക്ഷപ്പെടുത്താനാവുമായിരുന്നുള്ളൂ. അവരെ രക്ഷപ്പെടുത്തി.
52856 കുടുംബങ്ങളിലെ 2,23,000 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നു രക്ഷപ്പെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. ഈ മാസം എട്ടു മുതലുള്ള കണക്കനുസരിച്ച് 164 പേര്‍ മരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മഴ ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പലേടത്തും ശക്തമായി തുടരുകയാണ്. കേന്ദ്ര സേനാ വിഭാഗങ്ങളും സംസ്ഥാന ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒത്തുചേര്‍ന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
ആര്‍മിയുടെ 16 ടീമുകള്‍ വിവിധ കേന്ദ്രങ്ങളില്‍ കൃത്യനിര്‍വഹണത്തിലാണ്. നാവികസേനയുടെ 13 ടീമുകള്‍ തൃശൂരിലും 10 ടീമുകള്‍ വയനാട്ടിലും നാല് ടീമുകള്‍ ചെങ്ങന്നൂരിലും 12 ടീമുകള്‍ ആലുവയിലും മൂന്ന് ടീമുകള്‍ പത്തനംതിട്ടയിലും പ്രവര്‍ത്തിക്കുന്നു. നാവികസേനയുടെ മാത്രം മൂന്നു ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്.
കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, വയനാട് ജില്ലകളില്‍ മഴ കുറഞ്ഞിട്ടുണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും വെള്ളം താണു. ചെങ്ങന്നൂരും തിരുവല്ലയിലും വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കൂടുതലാണ്. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനില താഴ്ന്നിട്ടില്ല. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ഹെലികോപ്ടറിലും ബോട്ടിലും ഭക്ഷണവും വെള്ളവും സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യവിഭാഗം ഒരു ലക്ഷം രൂപയുടെ ഭക്ഷണ പായ്ക്കറ്റുകള്‍ എത്തിച്ചു. ഡിആര്‍ഡിഒയും ഭക്ഷ്യപദാര്‍ഥങ്ങള്‍ എത്തിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ നിന്ന്  ഓരോ മണിക്കൂറിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ നാലു മണിക്കൂറിലും രക്ഷാ പ്രവര്‍ത്തനവും മറ്റു കാര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കും.
ഓരോ മേഖലയിലും പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും നല്ല ജാഗ്രത വേണം. പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള അധികൃതരുടെ നിര്‍ദേശം ചിലര്‍ പാലിക്കുന്നില്ല എന്നത് പ്രധാന പ്രശ്‌നമാണ്. കൂടുതല്‍ ആപത്ത് വരാതിരിക്കാന്‍ ഇത്തരം നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
നിലവില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം പേരെ രക്ഷപ്പെടുത്താനുള്ള അതിവിപുലമായ സജ്ജീകരണങ്ങള്‍ ഉണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം പൂര്‍ണമായും ഉള്‍ക്കൊണ്ട പ്രതികരണമാണ് പ്രധാനമന്ത്രിയില്‍നിന്നും കേന്ദ്രമന്ത്രിമാരില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News