റിയാദ് - സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രൊഫഷൻ, സ്‌പോൺസർഷിപ്പ് മാറ്റ ചുമതല ജവാസാത്ത് ഡയറക്ടറേറ്റിന്റെ അധികാര പരിധിയിൽ പെടുന്ന കാര്യങ്ങളല്ലെന്ന് ജവാസാത്ത് സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ബദ്ർ അൽമാലിക്. പ്രൊഫഷൻ, സ്‌പോൺസർഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണ് ജവാസാത്ത് ചെയ്യുന്നത്.
പ്രൊഫഷൻ മാറ്റം നിർത്തിവെച്ചത് ജവാസാത്തല്ല. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് അധികാരമുള്ളത്. തൊഴിലാളികളുടെ ഇഖാമ പുതുക്കിയ ശേഷവും സ്‌പോൺസർമാർ നേരിടുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിന് വിദേശ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഭാവിയിൽ ജവാസാത്ത് ഡയറക്ടറേറ്റ് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുമായി സഹകരിക്കും.
പുതിയ വിസയിൽ സൗദിയിൽ പ്രവേശിച്ച് മൂന്നു മാസം ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലമാണ്.
ഇക്കാലയളവിൽ ഇഖാമ നിയമം അനുസരിച്ച ഒരു നിയമ ലംഘനങ്ങളും തൊഴിലാളികളുടെയോ തൊഴിലുടമകളുടെയോ പേരിൽ രേഖപ്പെടുത്തില്ല. മൂന്നു മാസം പിന്നിട്ട ശേഷം ഇഖാമ കൈവശമില്ലാത്ത പക്ഷം തൊഴിലാളികൾക്ക് പിഴ ചുമത്തും. കാലാവധി അവസാനിക്കുന്നതിനു മുമ്പായി തൊഴിലാളികളുടെ ഇഖാമ തൊഴിലുടമകൾ പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുമ്പു വരെ ഇഖാമ പുതുക്കുന്നതിന് നിയമം അനുവദിക്കുന്നു. ഓൺലൈൻ സേവനമായ അബ്ശിർ വഴി ലഭിക്കുന്ന സേവനങ്ങൾക്ക് പ്രത്യേക സർവീസ് ചാർജ് ബാധകമല്ലെന്നും ബ്രിഗേഡിയർ ബദ്ർ അൽമാലിക് പറഞ്ഞു.