Sorry, you need to enable JavaScript to visit this website.

വംശഹത്യയുടെ ഭീകരവാഴ്ച

വടക്കുകിഴക്കൻ ദൽഹിയിൽ അഴിഞ്ഞാടിയ അക്രമികൾ പോലീസിന്റെ സാന്നിധ്യത്തിലും സംരക്ഷണയിലുമാണ് സമാധാനപരമായ പ്രതിഷേധങ്ങളെ തല്ലിപ്പിരിക്കാൻ മുതിർന്നിരിക്കുന്നത്. അക്രമത്തെ നേരിടാനെന്ന പേരിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുകൂട്ടിയ ആലോചനാ യോഗം അക്രമങ്ങളെയും അതിന് ആഹ്വാനം നൽകിയവരും നേതൃത്വം നൽകുന്നവരുമായ ബി.ജെ.പി സംഘ്പരിവാർ നേതാക്കൾക്കെതിരെ നടപടിക്കോ അക്രമസംഭവങ്ങളെ അപലപിക്കാനോ മുതിർന്നില്ലെന്നത് ശ്രദ്ധേയമാണ്.   

സമാധാനവും നിയമ വാഴ്ചയും കാംക്ഷിക്കുന്നവരെല്ലാം ഭയപ്പെട്ടതു പോലെ രാഷ്ട്ര തലസ്ഥാനം കൊലയും കൊള്ളിവെപ്പും കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന കലാപവും കൊണ്ട് യുദ്ധഭൂമിയായിരിക്കുന്നു. 
ഇതിനകം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. അനേകം പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അവിടെപ്പോലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന ഭീതിദമായ അവസ്ഥയാണ് നിലനിൽക്കുന്നത്. വടക്കുകിഴക്കൻ ദൽഹിയിൽ ഒരു മാസക്കാലത്തേക്ക് നിരോധാജ്ഞ നിലവിൽവന്നു. അതിർത്തികൾ അടക്കണമെന്നും പട്ടാളത്തെ വിളിക്കണമെന്നും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നു. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയാത്തത്ര ഗുരുതരവും സ്‌ഫോടനാത്മകവുമാണ് സ്ഥിതിഗതികൾ.


കഴിഞ്ഞ മൂന്നു ദിവസങ്ങളായി വളർന്നുവന്ന ഹിംസാത്മകമായ അന്തരീക്ഷം യാതൊരു കാരണവശാലും യാദൃഛികമല്ല. മറിച്ച്, അത്യുന്നത തലങ്ങളിൽ ആസൂത്രണം ചെയ്ത് കൃത്യമായ കണക്കുകൂട്ടലുകളോടെ നടപ്പാക്കിയ പദ്ധതിയാണ് ദൽഹിയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപം. മാസങ്ങളായി രാഷ്ട്ര തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പൗരത്വ ഭേദഗതി നിയമത്തിനും അനുബന്ധ നടപടികൾക്കും എതിരെ വളർന്നുവന്ന സമാധാനപരമായ പ്രതിഷേധത്തെയും പ്രതിരോധത്തെയും ചോരയിൽ മുക്കിക്കൊല്ലാനുള്ള മോഡി ഭരണകൂടത്തിന്റെ ആസൂത്രിത പദ്ധതിയാണ് കലാപത്തിന്റെ രൂപത്തിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഭീഷണി കൊണ്ടോ വിഭാഗീയത കൊണ്ടോ പൗരത്വ വിഷയത്തിൽ വളർന്നുവന്ന പ്രതിഷേധത്തിന് അന്ത്യം കുറിക്കാനോ തെരഞ്ഞെടുപ്പിൽ വിജയിക്കാനോ ആവില്ലെന്ന് ദൽഹി അസംബ്ലി തെരഞ്ഞെടുപ്പ് അസന്ദിഗ്ധമായി തെളിയിച്ചു. അതാണ് 'ഗുജറാത്ത് മോഡൽ' രാഷ്ട്ര തലസ്ഥാനത്തും രാജ്യത്താകെയും നടപ്പാക്കാൻ ആ മാതൃകയുടെ ചോരമണക്കുന്ന അനുഭവ സമ്പത്തുള്ള മോഡി - ഷാ പ്രഭൃതികൾക്ക് പ്രേരണയായത്. 
എതിർക്കുന്നവരെ അരുംകൊല ചെയ്തും ആ ജനവിഭാഗങ്ങളെ വേണ്ടിവന്നാൽ ഉന്മൂലനം ചെയ്തും അവശേഷിക്കുന്നവരെ മുട്ടിലിഴച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും വിവേചനപരവുമായ പൗരത്വ ഭേദഗതി നിയമം അടിച്ചേൽപിക്കാനാണ് മോഡി ഭരണകൂടം ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത്.


വടക്കുകിഴക്കൻ ദൽഹിയിൽ അഴിഞ്ഞാടിയ അക്രമികൾ പോലീസിന്റെ സാന്നിധ്യത്തിലും സംരക്ഷണയിലുമാണ് സമാധാനപരമായ പ്രതിഷേധങ്ങളെ തല്ലിപ്പിരിക്കാൻ മുതിർന്നിരിക്കുന്നത്. അക്രമത്തെ നേരിടാനെന്ന പേരിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുകൂട്ടിയ ആലോചനാ യോഗം അക്രമങ്ങളെയും അതിന് ആഹ്വാനം നൽകിയവരും നേതൃത്വം നൽകുന്നവരുമായ ബി.ജെ.പി - സംഘ്പരിവാർ നേതാക്കൾക്കെതിരെ നടപടിക്കോ അക്രമ സംഭവങ്ങളെ അപലപിക്കാനോ മുതിർന്നില്ലെന്നത് ശ്രദ്ധേയമാണ്. തലസ്ഥാനത്ത് നടന്നുവരുന്ന തികച്ചും സമാധാനപരമായ പ്രതിഷേധങ്ങളാണ് അക്രമങ്ങൾക്ക് കാരണമെന്നും അതുകൊണ്ട് അവ അവസാനിപ്പിക്കണമെന്നുമാണ് അമിത് ഷാ ദൽഹി പോലീസിനു നൽകിയ നിർദേശം. നിരോധനാജ്ഞ നിലനിൽക്കുമ്പോഴും തീവ്ര ഹിന്ദുത്വവാദ ഗുണ്ടകൾ ആയുധങ്ങളുമായി യഥേഷ്ടം സംഘം ചേരുകയും അക്രമങ്ങളും കൊള്ളിവെപ്പും തുടരുകയും ചെയ്യുന്നത് ഷായുടെ ലക്ഷ്യം സ്ഥിരീകരിക്കുന്നു. നിരോധാജ്ഞ നിലനിൽക്കുന്ന ഇടങ്ങളിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ മാധ്യമ പ്രവർത്തകർക്ക് അവർ അവിടങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.


മാധ്യമ പ്രവർത്തകർ അക്രമങ്ങൾക്ക് ഇരയാവുന്ന വാർത്തകളും ദൃശ്യങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. സംഘ്പരിവാർ ഗുണ്ടാസംഘങ്ങളെ പോലീസ് സംരക്ഷണയിൽ കെട്ടഴിച്ചുവിട്ട് നിരോധാജ്ഞയുടെ മറവിൽ പ്രതിഷേധ സമരങ്ങൾ അടിച്ചുപിരിക്കലാണ് കലാപങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം. മുസ്‌ലിം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നടക്കുന്ന അക്രമങ്ങൾ അവരുടെ തൊഴിലും ബിസിനസും അടക്കം ജീവിതായോധന മാർഗങ്ങളും ഭവനങ്ങളും ആരാധനാലയങ്ങളും തകർത്ത് ആ ജനവിഭാഗത്തെ സ്വന്തം മണ്ണിൽ അഭയാർത്ഥികളും അഗതികളുമാക്കി മാറ്റും. പൗരത്വ ഭേദഗതി നിയമത്തിന്റെയോ ജനസംഖ്യാ രജിസ്റ്ററിന്റെയോ പൗരത്വ രജിസ്റ്ററിന്റെയോ പിൻബലമില്ലാതെ തന്നെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ എങ്ങനെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാനാവുമെന്നാണ് മോഡി ഭരണകൂടം തീവ്ര ഹിന്ദുത്വ ഭീകരതയിലൂടെ രാജ്യത്തിന് കാട്ടിത്തരുന്നത്. ഫാസിസത്തെപ്പറ്റിയും അതിന്റെ വരവിനെപ്പറ്റിയും അതിന്റെ സമഗ്രാധിപത്യ ക്രൂരതയെപ്പറ്റിയും എന്തെങ്കിലും സംശയം അവശേഷിച്ചിട്ടുള്ള സന്ദേഹികൾക്ക് അത് അനുഭവിച്ചറിയാനുള്ള അവസരമാണ് മോഡി ഭരണം ഒരുക്കിയിരിക്കുന്നത്.

Latest News