Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ തള്ളി ഗൗതം  ഗംഭീര്‍

ന്യൂദല്‍ഹി-ബിജെപി നേതാവ് കപില്‍ മിശ്രയെ തള്ളി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. കപില്‍ മിശ്ര നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഗംഭീര്‍ പറഞ്ഞു.
'കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല. ഇത് നിര്‍ഭാഗ്യകരമാണ്. ആര് തന്നെ ചെയ്തതായാലും ശക്തമായ നടപടി സ്വീകരിക്കണം ,അത് ബിജെപിയിലെയോ ആംആദ്മിയിലെയോ കോണ്‍ഗ്രസിലെയോ നേതാവായാലും. ഇത് ഡല്‍ഹിയെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെക്കുറിച്ചല്ല.' – ഗംഭീര്‍ പറഞ്ഞു.
'ഇതുവരെ ഷഹീന്ബാഗ് സമാധാനമായി പ്രതിഷേധിച്ചിരുന്ന ഇടമായിരുന്നു. ട്രംപ് ഇവിടെ എത്തിയതോടെ അക്രമകരമായ പ്രതിഷേധം ആരംഭിച്ചു. ഇത് ശരിയല്ല. സമാധാനപരമായ പ്രതിഷേധം അംഗീകരിക്കാവുന്നതാണ്. എന്നാല്‍ കല്ലുകള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. ഒരു പൊലീസുകാരനുമുന്നില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് തോക്കുമായി നില്‍ക്കാനാവുക? ' ഗംതം ഗംഭീര്‍ ആരാഞ്ഞു. യുദ്ധസമാനമായ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗംഭീര്‍.
കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് കപില്‍ മിശ്ര വിവാദ പ്രസ്താവന നടത്തിയത്. ഡല്‍ഹി പൊലീസിന് മൂന്നുദിവസത്തെ സമയം നല്‍കുന്നെന്നും ട്രംപ് തിരിച്ചുപോയാല്‍ സിഎഎക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. കൂടാതെ കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.
സംഘര്‍ഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജഫ്രാബാദിന് മറുപടി നല്‍കാന്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ജഫ്രാബാദിനെ മറ്റൊരു ഷഹീന്‍ബാഗ് ആക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest News