Sorry, you need to enable JavaScript to visit this website.

ബന്ധം വേര്‍പ്പെടുത്താതെ രണ്ടാമതും വിവാഹം; സിപിഎം നേതാവിനെ പുറത്താക്കി

കൊല്ലം- നിയമപരമായി ബന്ധം വേര്‍പ്പെടുത്താതെ രണ്ടാമതും വിവാഹിതനായ സിപിഎം നേതാവിനെ പുറത്താക്കി. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ സജീഷിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിവാഹമോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് സജീഷ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ആരോപണത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സിപിഎം. കിളിമാനൂര്‍ സ്വദേശിയെയാണ് സജീഷ് രണ്ടാമത് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതിനെതിരെ ആദ്യ ഭാര്യ ജില്ലാ രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ആദ്യം ഇയാളെ മാറ്റി നിര്‍ത്തിയെങ്കിലും ആരോപണം ശക്തമായതോടെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. 
കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് സജി രാജിവെച്ചത്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Latest News