Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ വീണ്ടും സ്ത്രീകളെ  വിവസ്ത്രരാക്കി പരിശോധന 

സൂറത്ത് -വീണ്ടും സ്ത്രീകളെ വിവസ്ത്രരാക്കി വിവാദ പരിശോധന. ഗുജറാത്ത് സൂറത്തിലെ ഗവണ്മെന്റ് ആശുപത്രിയിലാണ് വനിതാ ക്ലര്‍ക്ക് ട്രെയിനികളെ വസ്ത്രമഴിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ലര്‍ക്കുമാരാണ് ആരോപണവുമായി രംഗത്തെത്തിയത്.
വനിതകളുടെ പരാതിയെ തുടര്‍ന്ന് സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബന്‍ഛാന്ദ്‌നി പാനി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പത്തോളം സ്ത്രീകളെ ഒരുമിച്ച് നിര്‍ത്തി നഗ്‌നരാക്കിയായിരുന്നു പരിശോധന എന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹം കഴിയാത്തവരെപ്പോലും നഗ്‌നയാക്കി ഗര്‍ഭ പരിശോധന നടത്തിയെന്ന് എസ്എംസി എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു.
മൂന്നംഗ കമ്മിറ്റിയാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ജോലിയില്‍ കയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിക്കണമെന്നാണ് ചട്ടമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയ വനിതാ ക്ലര്‍ക്കുമാരെയാണ് പരിശോധിച്ചത്.
നേരത്തെ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയെന്ന വാര്‍ത്ത വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

Latest News