കൊച്ചി- കോയമ്പത്തൂരിന് സമീപം അവിനാശിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച എറണാകുളം സ്വദേശിനി ഐശ്വര്യ വിവാഹിതയായത് കഴിഞ്ഞ വർഷം. വൈവാഹിക ജീവതം ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് ഇടപ്പള്ളി പോണേക്കര ഗോപകുമാർ രാജശ്രീ ദമ്പതികളുടെ മകളായ ഐശ്വര്യ (28) ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്.
ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കണ്ടെയ്നർ ലോറി കെ.എസ്.ആർ.ടി.സിയിലിടിച്ചുണ്ടായ ദുരന്തത്തിൽ ഐശ്വര്യയുടെ ജീവൻ നഷ്ടമായെന്ന വിവരം ബന്ധുക്കൾക്ക് വൻ ആഘാതമാണുണ്ടാക്കിയത്. ഉറ്റവരെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കായില്ല.
ബംഗളൂരുവിൽ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥയായ ഐശ്വര്യ ഭർത്താവിനൊപ്പം ബംഗളൂരുവിൽ തന്നെയാണ് താമസിച്ചിരുന്നത്. ഭർത്താവും ഐ.ടി ഉദ്യോഗസ്ഥനാണ്. അപകട വിവരമറിഞ്ഞ് ഐശ്വര്യയുടെ മാതാപിതാക്കളും ബന്ധുക്കളും കൊച്ചിയിൽനിന്നും ഭർത്താവ് ബംഗളൂരുവിൽനിന്നും അവിനാശിയിലെത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.